ലോര്‍ഡ്‌സ്: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പാകിസ്ഥാൻ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ലോകകപ്പ് സെമിയിൽ കടക്കണമെങ്കിൽ വൻ മാർജിനിൽ പാകിസ്ഥാന് ഇന്ന് ജയിക്കണം. 300 ലേറെ റൺസിന് വിജയിച്ചാൽ മാത്രമാണ് പാകിസ്ഥാന് പ്രതീക്ഷയ്ക്ക് വകയുള്ളൂ. ഇത് ഏറെക്കുറെ അസാധ്യമായ കാര്യമാണെന്നും എങ്കിലും അവസാന ശ്വാസം വരെ പോരാടുമെന്നും പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് പറഞ്ഞു.
നിലവില്‍ ന്യൂസീലന്‍ഡിന് പിന്നില്‍ നാലാം സ്ഥാനത്താണ് പാകിസ്ഥാന്‍. ബംഗ്ലാദേശിനെതിരേ ആദ്യം ബാറ്റ് ചെയ്താല്‍ 316 റണ്‍സിനെങ്കിലും ജയിച്ചാൽ മാത്രമേ പാകിസ്ഥാന് സെമിയിൽ കടക്കാനാകൂ. ' ഇത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. 316 റണ്‍സിന് വിജയിക്കുക എന്നത് വലിയ ലക്ഷ്യമാണ്. അതും സാധ്യമാകുന്നത് ഞങ്ങള്‍ ആദ്യം ബാറ്റു ചെയ്യുമ്പോള്‍ മാത്രമാണ്. അങ്ങനെയെങ്കില്‍ അഞ്ഞൂറോ അറുനൂറോ റണ്‍സ് അടിച്ചെടുക്കേണ്ടി വരും.'
ഏറ്റവും മികച്ച രീതിയില്‍ ടൂര്‍ണമെന്റ് അവസാനിപ്പിക്കണമെന്നാണ് ടീമിന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ ഞങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കും. പാകിസ്ഥാന് ഇത് അഭിമാനത്തിന്റെ പോരാട്ടം കൂടിയാണെന്ന് സർഫറാസ് പറഞ്ഞു. കഴിഞ്ഞ നാല് മത്സരങ്ങളിലും പാക് ടീം ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ