ലീഡ്‌സ്: ഇന്ത്യയെ രണ്ട് ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകൻ. ഐസിസിയുടെ മൂന്ന് ലോക കിരീടങ്ങളും സ്വന്തമാക്കിയ ഏക ക്യാപ്റ്റൻ (ഏകദിന, ടി20 ലോകകപ്പുകൾ, ഐസിസി ചാമ്പ്യൻസ് ട്രോഫി) തുടങ്ങി നിരവധി വിശേഷണങ്ങളുള്ള താരമാണ് വെറ്ററൻ വിക്കറ്റ് കീപ്പറും മുൻ നായകനുമായ മഹേന്ദ്ര സിങ് ധോണി. ഇപ്പോഴിതാ ധോണിക്ക് ആദരമര്‍പ്പിച്ചിരിക്കുകയാണ് ഐസിസി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ പേരെന്ന അടിക്കുറിപ്പോടെ ധോണിയുടെ ഒരു വീഡിയോ ഐസിസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചു.
''ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ പേര്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന ഒരു പേര്,
നിഷേധിക്കാനാവാത്ത പാരമ്പര്യമുള്ള ഒരു പേര്... എംഎസ് ധോണി വെറുമൊരു പേരല്ല''- വീഡിയോക്ക് താഴെ ഐസിസി കുറിച്ചു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുമ്റ എന്നിവര്‍ ധോണി തങ്ങളില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. തങ്ങള്‍ തമ്മില്‍ മികച്ച പരസ്പര ധാരണയാണുള്ളതെന്ന് കോഹ്‌ലി വീഡിയോയില്‍ പറയുന്നു.
ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്റ്റോക്ക്‌സ്, ജോസ് ബട്ലർ എന്നിവരും ധോണിയെക്കുറിച്ച് വീഡിയയോയില്‍ സംസാരിക്കുന്നുണ്ട്. ധോണി ഒരു ഇതിഹാസമാണെന്നായിരുന്നു സ്‌റ്റോക്ക്‌സിന്റെ കമന്റ്. ധോണിയുടെ വലിയ ആരാധകനാണ് താനെന്നു പറഞ്ഞ ബട്ലർ അദ്ദേഹമായിരുന്നു തന്റെ മാതൃകയെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ