ലീഡ്സ്: ശ്രീലങ്കക്കെതിരായ ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ജയത്തോടെ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തപ്പോൾ ഇന്ത്യ 43.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 265 റൺസെടുത്ത് അനായാസം വിജയം പിടിക്കുകയായിരുന്നു. നടന്നു കൊണ്ടിരിക്കുന്ന ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഓസീസ് തോറ്റാൽ ന്യൂസിലൻഡാവും ഇന്ത്യയുടെ സെമി എതിരാളി. സെഞ്ച്വറിയോടെ റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയ രോഹിത് ശർമയാണ് കളിയിലെ താരം.
ഓപണർമാരായ രോഹിത് ശർമ (103), കെഎൽ രാഹുൽ (111) എന്നിവരുടെ കിടയറ്റ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. രോഹിത് 94 പന്തില്‍ 14 ഫോറും രണ്ട് സിക്‌സും പറത്തി 103 റണ്‍സെടുത്ത് പുറത്തായപ്പോള്‍ രാഹുല്‍ 118 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 111 റണ്‍സാണ് കണ്ടെത്തിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 188 റണ്‍സിന്റെ ശക്തമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടാണ് ക്രീസ് വിട്ടത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 41 പന്തില്‍ 34 റണ്‍സോടെയും ഹര്‍ദിക് പാണ്ഡ്യ ഏഴ് റണ്‍സുമായും പുറത്താകാതെ നിന്നു. നാലാം നമ്പറില്‍ ഇറങ്ങിയ റിഷഭ് പന്ത് നാല് റണ്‍സുമായി ക്ഷണത്തില്‍ മടങ്ങി. ശ്രീലങ്കയ്ക്കായി മലിംഗ, രജിത, ഉദാന എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ നാലിന് 55 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ശ്രീലങ്കയ്ക്ക് എയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ച്വറിയാണ് തുണയായത്. 115 പന്തില്‍ ഒന്‍പതു ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് മാത്യൂസ് മൂന്നാം ഏകദിന സെഞ്ച്വറി പിന്നിട്ടത്. 128 പന്തില്‍ 113 റണ്‍സെടുത്ത മാത്യൂസിനെ ജസ്പ്രീത് ബുമ്രയാണ് പുറത്താക്കിയത്. ഇതോടെ
11.4 ഓവറില്‍ 55 റണ്‍സെടുക്കുമ്പോഴേയ്ക്കും നാല് വിക്കറ്റ് നഷ്ടമാക്കിയ ശ്രീലങ്കയ്ക്ക്, അഞ്ചാം വിക്കറ്റില്‍ ലഹിരു തിരിമന്നെയ്‌ക്കൊപ്പം മാത്യൂസ് പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് കരുത്തായത്. 26.1 ഓവര്‍ ക്രീസില്‍ നിന്ന മാത്യൂസ്- തിരിമന്നെ സഖ്യം 124 റണ്‍സാണ് നേടിയത്. ലോകകപ്പിലെ ആദ്യത്തെ അര്‍ധ സെഞ്ച്വറി കുറിച്ച തിരിമന്നെ, 68 പന്തില്‍ 53 റണ്‍സെടുത്താണ് പുറത്തായത്. നാല് ബൗണ്ടറികളും നേടി.
തിരിമന്നെ പുറത്തായതിനു പിന്നാലെ ആറാം വിക്കറ്റില്‍ ധനഞ്ജയ ഡിസില്‍വയെ കൂട്ടുപിടിച്ച് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടമായി മാത്യൂസ് ശ്രീലങ്കയെ 250 കടത്തി. ആറാം വിക്കറ്റില്‍ 10.3 ഓവര്‍ മാത്രം ക്രീസില്‍ നിന്ന ഇരുവരും ചേര്‍ന്ന് 74 റണ്‍സാണ് ശ്രീലങ്കന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ഒടുവില്‍ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ രോഹിത് ശര്‍മയ്ക്കു ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോഴേയ്ക്കും 128 പന്തില്‍ നിന്ന് മാത്യൂസ് നേടിയത് 113 റണ്‍സ്. 10 ബൗണ്ടറിയും രണ്ട് സിക്‌സും നിറഞ്ഞതായിരുന്നു മാത്യൂസിന്റെ ഇന്നിങ്‌സ്. ധനഞ്ജയ ഡിസില്‍വ 36 പന്തില്‍ ഒരു ബൗണ്ടറി സഹിതം 29 റണ്‍സോടെയും ഇസുരു ഉദാന ഒരു റണ്ണോടെയും പുറത്താകാതെ നിന്നു. ഓപണര്‍മാരായ ദിമുത് കരുണരത്‌നെ (17 പന്തില്‍ 10), കുശാല്‍ പെരേര (14 പന്തില്‍ 18), കുശാല്‍ മെന്‍ഡിസ് (20 പന്തില്‍ 20), ആവിഷ്‌ക ഫെര്‍ണാണ്ടോ (21 പന്തില്‍ 20), തിസര പെരേര (മൂന്ന് പന്തില്‍ രണ്ട്) എന്നിവരാണ് ലങ്കന്‍ നിരയില്‍ പുറത്തായ മറ്റുള്ളവര്‍.
ഇന്ത്യയ്ക്കായി 10 ഓവറില്‍ രണ്ട് മെയ്ന്‍ സഹിതം 37 റണ്‍സ് മാത്രം വഴങ്ങിയാണ് ബുമ്റ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്. ഏകദിനത്തില്‍ ബുമ്രയുടെ വിക്കറ്റ് നേട്ടം 100 കടന്നു. ഹര്‍ദിക് പാണ്ഡ്യ 10 ഓവറില്‍ 50 റണ്‍സ് വഴങ്ങിയും രവീന്ദ്ര ജഡേജ 10 ഓവറില്‍ 40 റണ്‍സ് വഴങ്ങിയും കുല്‍ദീപ് യാദവ് 10 ഓവറില്‍ 58 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 73 റണ്‍സാണ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ