ആ ഒരു സെക്കന്‍ഡ് ഇന്ത്യയുടെ വിജയം തട്ടിത്തെറിപ്പിച്ചു; ഗുപ്റ്റില്‍ ഞങ്ങളോട് ഇത് വേണ്ടായിരുന്നു! (വീഡിയോ)

അര സെഞ്ചുറി കുറിച്ച് തകര്‍ത്താടിയ ജഡേജ പുറത്തുപോയതിന് പിന്നാലെ സിക്‌സര്‍ പറത്തി താന്‍ ഇവിടെയുളള കാര്യം മറക്കണ്ട എന്ന വിശ്വാസം എല്ലാവര്‍ക്കും പകര്‍ന്ന് നല്‍കി ധോണി
ആ ഒരു സെക്കന്‍ഡ് ഇന്ത്യയുടെ വിജയം തട്ടിത്തെറിപ്പിച്ചു; ഗുപ്റ്റില്‍ ഞങ്ങളോട് ഇത് വേണ്ടായിരുന്നു! (വീഡിയോ)

മാഞ്ചസ്റ്റര്‍: ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ അവിശ്വസനീയമായി തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്. ധോണി- ജഡേജ 116 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ജീവന്‍ നല്‍കിയത്. ഒരു ഘട്ടത്തില്‍ ഇരുവരുടെയും ചിറകിലേറി ഇന്ത്യ വിജയത്തീരം തൊടുമെന്ന തോന്നലും ജനിപ്പിച്ചു. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് നിമിഷങ്ങള്‍ കൊണ്ടാണ്. അര സെഞ്ചുറി കുറിച്ച് തകര്‍ത്താടിയ ജഡേജ പുറത്തുപോയതിന് പിന്നാലെ സിക്‌സര്‍ പറത്തി താന്‍ ഇവിടെയുളള കാര്യം മറക്കണ്ട എന്ന വിശ്വാസം എല്ലാവര്‍ക്കും പകര്‍ന്ന് നല്‍കി ധോണി. എന്നാല്‍ ഗുപ്റ്റിലിന്റെ വിക്കറ്റ് ലക്ഷ്യമാക്കിയുളള ആ  ത്രോ എല്ലാം മാറ്റിമറിച്ചു.

50 റണ്‍സ് എടുത്തുനില്‍ക്കുന്ന ഘട്ടത്തിലാണ് എന്നും ഭാഗ്യം കൂടെ നില്‍ക്കാറുളള ധോണിക്ക് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായത്. രണ്ടാമത്തെ റണ്ണിന് വേണ്ടി ഓടുമ്പോള്‍ ഗുപ്റ്റിലിന്റെ ആ ത്രോ വിക്കറ്റില്‍ വന്നു പതിയുമെന്ന് ധോണിയും 100 കോടി ഇന്ത്യക്കാരും പ്രതീക്ഷിച്ചുകാണില്ല. ഇതോടെ ഫൈനലില്‍ എത്താമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മുകളിലുമാണ് കരിനിഴല്‍ വീഴ്ത്തിയത്.

അവസാന ഓവറുകള്‍ വരെ വിജയപരാജയങ്ങള്‍ നിര്‍ണയിച്ച മത്സരത്തില്‍ 18 റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടത്. അവിശ്വസനീയമായി തിരിച്ചുവന്ന ഇന്ത്യ മൂന്ന് പന്ത് ബാക്കിനില്‍ക്കേ 217 റണ്‍സിന് പുറത്താകുകയായിരുന്നു.

തകര്‍ച്ചയ്ക്കിടെ ഏഴാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ധോണി - ജഡേജ സഖ്യം ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും അര്‍ധ സെഞ്ചുറി നേടി. ധോണി 72 പന്തില്‍ അമ്പത് റണ്‍സും, ജഡേജ 59 പന്തില്‍ 77 റണ്‍സുമാണ് നേടിയത്. 200 റണ്‍സ് കടന്ന് കുതിച്ച ഇന്ത്യ അവസാന ഓവറുകളില്‍ വരെ വിജയിക്കുമെന്ന പ്രതീതിയാണ് ജനിപ്പിച്ചത്. 

ന്യൂസീലന്‍ഡിനെതിരേ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കത്തില്‍ അവിശ്വസനീയമായ തകര്‍ച്ചയാണ് നേരിട്ടത്. പത്തോവര്‍ എത്തും മുന്‍പ് തന്നെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് 31 ഓവറിനു മുന്‍പ് ആറാം വിക്കറ്റും നഷ്ടമായി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (1), കെ.എല്‍. രാഹുല്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (1), ദിനേഷ് കാര്‍ത്തിക് (6), ഋഷഭ് പന്ത് (32), ഹാര്‍ദിക് പാണ്ഡ്യ (32) എന്നിവരാണ് പുറത്തായത്.

നേരത്തെ ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടിയത്. മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവെച്ച മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ബുധനാഴ്ച്ച കിവീസ് ഇന്നിങ്‌സ് ആരംഭിച്ചത്.

തുടക്കത്തില്‍ തന്നെ 74 റണ്‍സെടുത്ത റോസ് ടെയ്‌ലറെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കി. 90 പന്തുകള്‍ നേരിട്ടാണ് ടെയ്‌ലര്‍ 74 റണ്‍സെടുത്തത്. പിന്നാലെ 10 റണ്‍സെടുത്ത ടോം ലാഥത്തെ ഭുവനേശ്വറിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്തു. അതേ ഓവറില്‍ തന്നെ ഭുവി മാറ്റ് ഹെന്റിയേയും പുറത്താക്കി.

നേരത്തെ, ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്ണുള്ളപ്പോള്‍ തന്നെ കിവീസിന് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ നഷ്ടമായി. വൈകാതെ ഹെന്റി നിക്കോള്‍സും (28) മടങ്ങി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്‌ലറും ചേര്‍ന്ന് മെല്ലപ്പോക്ക് കൂട്ടുകെട്ട് കിവീസിനെ 134ല്‍ എത്തിച്ചു. 95 പന്തുകള്‍ നേരിട്ട് 67 റണ്‍സെടുത്ത വില്യംസണെ ചാഹല്‍ പുറത്താക്കുകയായിരുന്നു. 

ജിമ്മി നീഷം (12), കോളിന്‍ ഗ്രാന്ദോം (16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ബുംറ, ചാഹല്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com