മനുഷ്യത്വമാണ് മഹത്തരം; തെരുവില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ ഹോട്ടല്‍ തുറന്നു നല്‍കി മെസി

തന്റെ രാജ്യം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ ഉള്‍ക്കൊണ്ട് അതിനനുസരിച്ചുള്ള മാനുഷിക ഇടപെടലുകളാണ് താരം സമൂഹത്തില്‍ നടത്തുന്നത്
മനുഷ്യത്വമാണ് മഹത്തരം; തെരുവില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ ഹോട്ടല്‍ തുറന്നു നല്‍കി മെസി

ബ്യൂണസ് അയേഴ്‌സ്: കോപ്പ അമേരിക്കയില്‍ ചിലിക്കെതിരായ മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നത് അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയെ നിരാശനാക്കിയിരുന്നു. ഇതിന് പിന്നാലെ കോപ്പയിലെ റഫറിയിങിനെതിരേയും ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അധികൃതര്‍ക്കെതിരെയും നടത്തിയ പരാമര്‍ശങ്ങളും മറ്റും മെസിയെ വിവാദങ്ങളിലും ചാടിച്ചു. ഇതിനെതിരെ വന്‍ അച്ചടക്ക നടപടികള്‍ മെസി നേരിടേണ്ടി വരുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. സെമിയില്‍ ബ്രസീലിനോട് തോറ്റ് പുറത്തായതും താരത്തെ സംബന്ധിച്ച് ക്ഷീണമായി. 

കളത്തിനകത്ത് വിവാദങ്ങളും നിരാശകളുമൊക്കെയാണെങ്കിലും പുറത്ത് തന്റെ മനുഷ്യത്വപരമായ ഇടപെടലുകളിലൂടെ മെസി ശ്രദ്ധേയനാകുകയാണ്. തന്റെ രാജ്യം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ ഉള്‍ക്കൊണ്ട് അതിനനുസരിച്ചുള്ള മാനുഷിക ഇടപെടലുകളാണ് താരം സമൂഹത്തില്‍ നടത്തുന്നത്. 

അര്‍ജന്റീനയിലെ റൊസാരിയോയില്‍ മെസി നടത്തുന്ന വിഐപി റസ്റ്റോറന്റ് രാജ്യത്തെ തെരുവില്‍ കഴിയുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണവും വെള്ളവും നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ടു. ഭക്ഷണം, കോഫി, സോഫ്റ്റ് ഡ്രിങ്കുകള്‍, വൈന്‍ എന്നിവയെല്ലാം സൗജന്യമായി നല്‍കും. വൈകിട്ട് ഏഴ് മണി മുതല്‍ ഒന്‍പത് മണി വരെയാണ് സൗജന്യമായി ഭക്ഷണം നല്‍കുന്നത്. രണ്ടാഴ്ചയായി ഇത് തുടരുകയാണെന്ന് ഹോട്ടലിന്റെ മാനേജരായ ഏരിയല്‍ അല്‍മഡ പറയുന്നു. 

യുനിസെഫുമായി ചേര്‍ന്ന് ദി ലിയോ മെസി ഫൗണ്ടേഷനിലൂടെ മെസി കുട്ടികളുടെ ഉന്നമനത്തിനായി നേരത്തെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com