2015ല്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന്റെ നാണക്കേടില്‍ നിന്ന് തുടങ്ങിയതാണ് ഇംഗ്ലണ്ട്. നാല് വര്‍ഷം നീണ്ട തയ്യാറെടുപ്പുകളുടെ ഫലം സ്വന്തം മണ്ണില്‍ അവര്‍ക്ക് ഇന്നറിയാം. എഡ്ജ്ബാസ്റ്റണില്‍ ഓസീസ്-ഇംഗ്ലണ്ട് സെമി പോര്...
ടെസ്റ്റ് വിജയങ്ങള്‍ക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കിയവരായിരുന്നു ഇംഗ്ലണ്ട് 2015 വരെ. 2015 ലോകകപ്പില്‍ നേരിട്ട നാണക്കേടിന് പിന്നാലെ സമീപനത്തില്‍ വലിയ അഴിച്ചുപണിയാണ് ഇംഗ്ലണ്ട് വരുത്തിയത്. ട്രെവര്‍ ബെയ്‌ലിസിനെ ഇംഗ്ലണ്ടിനെ പരിശീലകനായി നിയമിക്കുന്നത് തന്നെ ആദ്യ ലോകകപ്പ് കിരീടം എന്ന സ്വപ്‌നം അവര്‍ക്ക് സാക്ഷാത്കരിക്കാനായിരുന്നു.
ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ചാണ് ലോകകപ്പിന് മുന്‍പേ ഇംഗ്ലണ്ട് ശക്തി കൂട്ടിയത്. പക്ഷേ സെമി ഫൈനലിലേക്ക് എത്തുമ്പോള്‍ ഇംഗ്ലണ്ടിന് എളുപ്പമല്ല കാര്യങ്ങള്‍. ഏഴ് വട്ടമാണ് ഓസീസ് ലോകകപ്പ് സെമി ഫൈനല്‍ കളിച്ചത്. അതിലൊന്നില്‍ പോലും അവര്‍ തോറ്റിട്ടില്ല. അഞ്ച് വട്ടം കിരീടം ഉയര്‍ത്തുകയും ചെയ്തു.
1992ന് ശേഷം ആദ്യമായിട്ടാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍ എത്തുന്നത്. 27 വര്‍ഷം ലോകകപ്പ് ചരിത്രത്തില്‍ ഇംഗ്ലണ്ട് ഒന്നുമല്ലായിരുന്നു എന്ന് വ്യക്തം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്ക്കും ന്യൂസിലാന്‍ഡിനും എതിരെ നേടിയ ജയം ഇംഗ്ലണ്ടിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.
ഇന്ത്യയായിരുന്നു സെമിയില്‍ എതിരാളികള്‍ എങ്കില്‍ ഗ്യാലറിയില്‍ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ഒരുപക്ഷേ ഇംഗ്ലണ്ടിന് ലഭിച്ചേക്കില്ലായിരുന്നു. എന്നാല്‍, ഓസ്‌ട്രേലിയയെ നേരിടുമ്പോള്‍ ഓസീസ് കാണികളേക്കാള്‍ ഗ്യാലറിയില്‍ ആധിപത്യം ഇംഗ്ലണ്ട് കാണികള്‍ക്കാവും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെ 64 റണ്‍സിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും ഇംഗ്ലണ്ടിനുണ്ടാവും.
മിച്ചല്‍ സ്റ്റാര്‍ക്കിനെ നേരിടുന്നതിനാവും ഇംഗ്ലണ്ട് പ്രധാനമായും തന്ത്രം മെനയുക. ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയപ്പോള്‍ 9 വിക്കറ്റാണ് സ്റ്റാര്‍ക്കും ബെഹ്‌റന്‍ഡോര്‍ഫും ചേര്‍ന്ന് വീഴ്ത്തിയത്. ഫിഞ്ച് സെഞ്ചുറി എടുക്കുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ