റഷീദിന്റെ ആ ഓവര്‍ ഓസ്‌ട്രേലിയയെ വീണ്ടും തളര്‍ത്തി, ബാറ്റിങ് തകര്‍ച്ച, അഞ്ചുവിക്കറ്റുകള്‍ വീണു; സ്മിത്തിന് അര്‍ധ സെഞ്ചുറി 

ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ ഒരുഘട്ടത്തില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷ നല്‍കിയ ഓസ്‌ട്രേലിയയ്ക്ക് വീണ്ടും ബാറ്റിങ് തകര്‍ച്ച
റഷീദിന്റെ ആ ഓവര്‍ ഓസ്‌ട്രേലിയയെ വീണ്ടും തളര്‍ത്തി, ബാറ്റിങ് തകര്‍ച്ച, അഞ്ചുവിക്കറ്റുകള്‍ വീണു; സ്മിത്തിന് അര്‍ധ സെഞ്ചുറി 

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ ഒരുഘട്ടത്തില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷ നല്‍കിയ ഓസ്‌ട്രേലിയയ്ക്ക് വീണ്ടും ബാറ്റിങ് തകര്‍ച്ച.തുടക്കത്തില്‍ മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പതറിയ ഓസ്‌ട്രേലിയയ്ക്ക് സ്റ്റീവ് സ്മിത്തിന്റെയും ക്യാരിയുടെ കൂട്ടുകെട്ട് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 27 -ാം ഓവര്‍ ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് പിന്നീട് കണ്ടത്. സ്പിന്നര്‍ റഷീദ് രണ്ട് വിക്കറ്റുകളാണ് ഈ ഓവറില്‍ നേടിയത്.ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എന്ന നിലയിലാണ്. 

14 റണ്‍സിനിടെ നായകന്‍ ആരോണ്‍ ഫിഞ്ച് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഓസ്‌ട്രേലിയയെ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും ക്യാരിയും ചേര്‍ന്ന് രക്ഷിക്കുന്നതാണ് പിന്നീട് കണ്ടത്. 103 റണ്‍സിന്റെ കൂട്ടുകെട്ടാണ് പിറന്നത്. 70 പന്തില്‍ 46 റണ്‍സ് എടുത്ത ക്യാരി പുറത്തായതിന് തൊട്ടുപിന്നാലെ എംപി സ്റ്റോയിന്‍സിനെയും ഓരോ ഓവറില്‍ തന്നെ റഷീദ് മടക്കുകയായിരുന്നു. 59 റണ്‍സുമായി  സ്റ്റീവ് സ്മിത്ത് പുറത്താകാതെ നില്‍ക്കുന്നതാണ് ഓസ്‌ട്രേലിയയ്്ക്ക് പ്രതീക്ഷ നല്‍കുന്നത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.ഏഴു ഓവറുകള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഓസീസിന്റെ മൂന്ന് പ്രമുഖ താരങ്ങള്‍ കൂടാരം കയറി. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ഹാന്‍ഡ്‌സ് കോമ്പുമാണ് കൂടാരം പുറത്തായത്. തുടര്‍ന്നായിരുന്നു ഓസീസിനെ നൂറ് കടത്തിയ കൂട്ടുക്കെട്ട് പിറന്നത്.

കഴിഞ്ഞ കളികളില്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്ന ഓപ്പണര്‍ ഫിഞ്ച് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ആര്‍ച്ചറിന്റെ പന്തില്‍ എല്‍ബിഡബ്ല്യൂവില്‍ ഫിഞ്ച് കുരുങ്ങുകയായിരുന്നു. മറ്റൊരു ഓപ്പണറും ഓസീസിന്റെ മികച്ച താരവുമായ ഡേവിഡ് വാര്‍ണര്‍ ഒന്‍പത് റണ്‍സുമായി പുറത്തായി. രണ്ട് ഫോറുകള്‍ അതിര്‍ത്തി കടത്തി മികച്ച ഫോമിലാണെന്ന തോന്നല്‍ ജനിപ്പിച്ച വാര്‍ണര്‍ വോക്‌സിന്റെ പന്തിലാണ് പുറത്തായത്. ബെയര്‍സ്‌റ്റോ വാര്‍ണറുടെ ക്യാച്ച് എടുക്കുകയായിരുന്നു. 12 പന്തില്‍ നാല് റണ്‍സ് എടുത്ത ഹാന്‍ഡ്‌സ് കോമ്പിനെ വോക്‌സ് ബൗള്‍ഡാക്കി.

നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.ആറാം തവണയും കപ്പ് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഓസീസ് ടീമിനെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചാണ് നയിക്കുന്നത്. ലോകകപ്പ് ജേതാക്കള്‍ എന്നത് ഇപ്പോഴും സ്വപ്‌നമായി അവശേഷിക്കുന്ന ഇംഗ്ലണ്ടിന് ഇത് ജീവന്മരണ പോരാട്ടമാണ്. സ്വന്തം മണ്ണില്‍ കപ്പ് ഉയര്‍ത്താന്‍ വലിയ സാധ്യത കല്‍പ്പിക്കുന്ന ടീമാണ് ഇംഗ്ലണ്ട്.മോര്‍ഗനാണ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍. ഇതില്‍ ജയിക്കുന്ന ടീം ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടും. കഴിഞ്ഞ ദിവസം നടന്ന ഒന്നാം സെമിഫൈനല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ 18 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com