മിലാൻ: ഇക്കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ വൻ മുന്നേറ്റം നടത്തിയ അയാക്സ് ടീമിന്റെ നെടുംതൂണായിരുന്നു അവരുടെ നായകൻ കൂടിയായ കൗമാര പ്രതിരോധ താരം മത്യാസ് ഡി ലിറ്റ്. താര കൈമാറ്റ വിപണിയിൽ പല യൂറോപ്യൻ വമ്പൻമാരും താരത്തെ നോട്ടമിട്ടിരുന്നു. ബാഴ്സലോണ, മാഞ്ചസ്റ്റർ യുനൈറ്റഡ്, പാരിസ് സെന്റ് ജെർമെയ്ൻ ടീമുകൾ താരത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാൽ താരം തിരഞ്ഞെടുത്തത് ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവന്റസായിരുന്നു.
ഏതാണ്ട് 576 കോടി രൂപയ്ക്ക് മത്യാസ് ഡി ലിറ്റ് യുവന്റസിലേക്ക് ചേക്കേറി. മെഡിക്കലടക്കമുള്ള ഔദ്യോഗിക നടപടികൾക്കായി താരം ടൂറിനിലെത്തിക്കഴിഞ്ഞു. താരത്തിന്റെ വരവ് യുവന്റസ് ഔദ്യോഗികമായി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ചാമ്പ്യൻസ് ലീഗിൽ അയാക്സിനെ സെമിയിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് മത്യാസ് ഡി ലിറ്റായിരുന്നു. ക്വാർട്ടറിൽ യുവന്റസിനെതിരെ വിജയ ഗോളടിച്ചതും താരം തന്നെ. ഹോളണ്ടിന്റെ പ്രതിരോധ താരം കൂടിയായ മത്യാസ് ഡി ലിറ്റ് ഒൻപതാം വയസിലാണ് അയാക്സിൽ ചേർന്നത്. കഴിഞ്ഞ വർഷം അയാക്സിന്റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന പെരുമയും ഈ 19കാരൻ സ്വന്തമാക്കി. അയാക്സിനായി 77 മത്സരങ്ങൾ കളിച്ച താരം എട്ട് ഗോളുകളും നേടിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ