ജക്കാർത്ത: മികച്ച ഫോമിലുള്ള ഇന്ത്യയുടെ ടോപ് സീഡ് പിവി സിന്ധു ഇന്തോനേഷ്യൻ ഓപൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ടൂർണമെന്റിലെ അഞ്ചാം സീഡായ സിന്ധു രണ്ടാം സീഡായ ചൈനയുടെ ചെൻ യു ഫെയിയെയാണ് നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിത്. സ്കോർ: 21-19, 21-10.
ഒന്നാം ഗെയിമിൽ ഇരു താരങ്ങളും അവസാന പോയിന്റ് വരെ ഒപ്പത്തിനൊപ്പമായിരുന്നു. രണ്ടാം ഗെയിമിൽ 4- 4 എന്ന പോയിന്റ് വരെ ഒപ്പം പൊരുതിയെങ്കിലും പിന്നീട് സിന്ധു ആധിപത്യം പുലർത്തുകയായിരുന്നു. രണ്ടാം സെറ്റിൽ സിന്ധു എതിരാളിയെ നിലംതൊടീക്കാതെ പറത്തി. മത്സരം 46 മിനുട്ടുകൾക്കുള്ളിൽ തീർക്കാനും ഇന്ത്യൻ താരത്തിനായി. സെമിയിൽ ചിരവൈരിയായ ജപ്പാന്റെ നൊസോമി ഒകുഹാരയെ അനായസം വീഴ്ത്തിയായിരുന്നു സിന്ധു സെമിയിലെത്തിയത്. ജപ്പാൻ താരവും നാലാം സീഡുമായ അകാനെ യമഗുച്ചിയാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി.
സിന്ധുവിന്റെ ആദ്യ ഇന്തോനേഷ്യൻ ഓപൺ ഫൈനലാണിത്. ഇന്ത്യയുടെ കെ ശ്രീകാന്ത് ഒരു തവണയും സൈന നേഹ്‌വാള്‍ രണ്ട് തവണയും ഇവിടെ കിരീടം സ്വന്തമാക്കിയിരുന്നു. നേരത്തെ ഇന്ത്യ ഓപൺ, കൊറിയ ഓപൺ എന്നിവയാണ് സിന്ധു നേടിയ സൂപ്പർ സീരീസ് കിരീടങ്ങൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ