സിംബാബ്വെയുടെ സസ്‌പെന്‍ഷന്‍; ജനുവരിയിലെ പരമ്പരയ്ക്കായി മറ്റ് വഴികള്‍ തേടി ബിസിസിഐ

ഒക്ടോബറിന് ശേഷമായിരിക്കും സിംബാബ്വെയ്ക്ക് പകരം മറ്റൊരു എതിരാളിയെ നിര്‍ണയിക്കുന്നത് സംബന്ധിച്ച് ബിസിസിഐ തീരുമാനമെടുക്കുക
സിംബാബ്വെയുടെ സസ്‌പെന്‍ഷന്‍; ജനുവരിയിലെ പരമ്പരയ്ക്കായി മറ്റ് വഴികള്‍ തേടി ബിസിസിഐ

മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും സിംബാബ്വെയെ പുറത്താക്കിയതോടെ ജനുവരിയിലെ ഇന്ത്യ-സിംബാബ്വെ പരമ്പരയുടെ ഭാവി എന്താകുമെന്ന ചോദ്യമാണ് ഉയരുന്നത്. മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യയില്‍ സിംബാബ്വെ കളിക്കാനിരുന്നത്. 

ആര്‍ട്ടിക്കിള്‍ 2.4(സി),(ഡി) എന്നിവ ലംഘിച്ചതിനാണ് സിംബാബ്വെയെ ഐസിസി സസ്‌പെന്‍ഡ് ചെയ്തത്. സിംബാബ്വെയുമായുള്ള ഉഭയകക്ഷി പരമ്പരയില്‍ തീരുമാനം എടുക്കാന്‍ ഒക്ടോബര്‍ വരെ ബിസിസിഐ കാത്തിരിക്കുമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബറിന് ശേഷമായിരിക്കും സിംബാബ്വെയ്ക്ക് പകരം മറ്റൊരു എതിരാളിയെ നിര്‍ണയിക്കുന്നത് സംബന്ധിച്ച് ബിസിസിഐ തീരുമാനമെടുക്കുക. 

സിംബാബ്വെ ക്രിക്കറ്റിന് മൂന്ന് മാസത്തെ സമയമാണ് ഐസിസി നല്‍കിയിരിക്കുന്നത്. ഈ കാലയളവില്‍ സിംബാബ്വെ ക്രിക്കറ്റില്‍ നിന്നുമുണ്ടാവുന്ന നീക്കങ്ങളാവും ബിസിസിഐയും വിലയിരുത്തുക. ഒക്ടോബര്‍ 16നാണ് ഐസിസി യോഗം ചേരുന്നത്. അതുവരെ സിംബാബ്വെയ്ക്ക് തിരിച്ചു വരാന്‍ അവസരമുണ്ടെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

ഓസ്‌ട്രേലിയയ്‌ക്കെതിരെ 2020 ജനുവരി 14ന് ആരംഭിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായണ് ഇന്ത്യ സിംബാബ്വെയ്‌ക്കെതിരെയുള്ള പരമ്പര നിശ്ചയിച്ചിരുന്നത്. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് പിന്നാലെ ജനുവരി 24ന് ഇന്ത്യ കീവീസ് പരമ്പരയ്ക്കായി പുറപ്പെടും.  അഞ്ച് ട്വന്റി20യും, മൂന്ന് ഏകദിനവും, രണ്ട് ടെസ്റ്റുമാണ് കീവീസ് പര്യടനത്തിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com