ന്യൂഡല്‍ഹി: ബിസിസിഐ നിബന്ധന ലംഘിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരു മുതിര്‍ന്നതാരം ലോകകപ്പ് ടൂർണമെന്റ് മുഴുവൻ ഭാര്യയെ കൂടെ താമസിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തിൽ ബിസിസിഐക്കും ടീം മാനേജ്മെന്റിനും അതൃപ്തി ഉള്ളതായാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ചട്ടം ലംഘിച്ച് ഭാര്യയെ കൂടെ താമസിപ്പിച്ച താരത്തിനെതിരെ അന്വേഷണം വന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.
പ്രധാന പരമ്പരകള്‍ക്കിടെ 15 ദിവസം ഭാര്യയെ കൂടെ താമസിപ്പിക്കാനാണ് ക്രിക്കറ്റ് ഭരണസമിതി അനുമതി നല്‍കിയിട്ടുള്ളത്. ഈ നിയമം ലംഘിച്ച് ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ച താരത്തിന്റെ നടപടിയാണ് വിവാദമായത്. താരം ഭാര്യയെ കൂടെ താമസിപ്പിക്കാന്‍ ബിസിസിഐ ഭരണ നിര്‍വഹണ സമിതിയോട് അനുമതിതേടിയിരുന്നു. എന്നാല്‍, മേയ് മൂന്നിലെ മീറ്റിങ്ങില്‍ സി.ഒ.എ. അനുമതി നിഷേധിച്ചു.
ഭാര്യമാരെ 15 ദിവസത്തിനുശേഷം കൂടെ താമസിപ്പിക്കണമെങ്കില്‍ ക്യാപ്റ്റന്റെയും കോച്ചിന്റെയും അനുമതി ആവശ്യമുണ്ട്. എന്നാല്‍, ഈ അനുമതിയും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഈ താരത്തിന്റെ ഭാര്യ ടൂര്‍ണമെന്റിന്റെ 7 ആഴ്ചയും ഭര്‍ത്താവിനൊപ്പം ഉണ്ടായിരുന്നു. ഭരണനിര്‍വഹണ സമിതി ടീം മാനേജരില്‍നിന്ന് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയേക്കുമെന്നാണ് സൂചനകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ