ന്യൂയോര്‍ക്ക്: യുവന്റസ് സൂപ്പര്‍ താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആശ്വാസമേകുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. റൊണാള്‍ഡോയ്‌ക്കെതിരായ ബലാത്സംഗ കേസില്‍ നിന്ന് പരാതിക്കാരി പിന്മാറിയതായി റിപ്പോർട്ടുകൾ. കാത്റിൻ മയോർഗയെന്ന യുവതിയാണ് 2018ൽ വിവാദ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതും പിന്നീട് പരാതി നൽകിയതും.
അമേരിക്കന്‍ പോലീസിന്റെ അന്വേഷണത്തില്‍ ഉള്ള കേസില്‍ നിന്നാണ് പരാതിക്കാരി പിന്മാറിയത് എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അതേസമയം യുവതി പിന്‍മാറിയതിന്റെ കാരണം വ്യക്തമല്ല.
അമേരിക്കയില്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഹാജരാകണമെന്ന വാറന്റ് റൊണാള്‍ഡോയ്ക്ക് നിലനില്‍ക്കുന്നതിനിടയിലാണ് പരാതിക്കരിയുടെ പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്. കേസ് പണം കൊടുത്ത് ഒത്തു തീര്‍പ്പാക്കിയെന്ന ആരോപണങ്ങളും ഇതോടൊപ്പം തന്നെ ഉയര്‍ന്നിട്ടുണ്ട്.
കാത്റിൻ മയോർഗയെ 2009ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പീഡിപ്പിച്ചു എന്നാണ് കേസ്. അന്ന് വലിയ തുക നല്‍കി റൊണാള്‍ഡോ കേസ് ഒതുക്കുകയായിരുന്നു എന്ന് ബലാത്സംഗത്തിന് ഇരയായ യുവതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റൊണാള്‍ഡോ ആരോപണം നിഷേധിക്കുകയായിരുന്നു.
2018 സെപ്റ്റംബറിലാണ് ഇരയായ യുവതി പരാതി നല്‍കിയത്. വലിയ തുക നഷ്ടപരിഹാരമായി നല്‍കണമെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ബലാത്സംഗം എന്നത് തന്നെ സംബന്ധിച്ച് ഏറ്റവും വെറുപ്പുളവാക്കുന്ന കുറ്റകൃത്യമാണെന്നായിരുന്നു വിവാദമുണ്ടായപ്പോള്‍ ട്വിറ്ററിലൂടെ താരം പ്രതികരിച്ചത്. അതേസമയം കേസുമായി ബന്ധപ്പെട്ട് റൊണാള്‍ഡോക്കെതിരെ പിടി മുറുകുന്നതിനിടെയാണ് യുവതിയുടെ പിന്മാറ്റം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ