റിയോ ഡി ജനീറോ: സ്വന്തം നാട്ടിൽ അരങ്ങേറാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ പോരാട്ടത്തിനുള്ള ബ്രസീൽ ടീമിൽ നിന്ന് സൂപ്പർ താരം നെയ്മർ പുറത്ത്. കണങ്കാലിനേറ്റ പരുക്കാണ് താരത്തെ ടീമിൽ നിന്ന് പുറത്തേക്കുള്ള വഴിയിലെത്തിച്ചത്. താരം കളിക്കില്ലെന്ന വിവരം ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷനാണ് പുറത്ത് വിട്ടത്. ബ്രസീലിയൻ ആരാധകർക്ക് കടുത്ത നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്.
കഴിഞ്ഞ കുറച്ച് നാളുകളായി പരുക്കിന്റെ പിടിയിലുള്ള നെയ്മർ ഇന്നലെ ഖത്തറിനെതിരെ നടന്ന സൗഹൃദ മത്സരത്തിനിറങ്ങിയിരുന്നു. ഈ മത്സരത്തിനിടെയാണ് താരത്തിന് കണ്ണങ്കാലിന് പരുക്കേറ്റത്. ഖത്തറിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ പരുക്കിനെത്തുടർന്ന് കളം വിട്ട നെയ്മറെ പിന്നീട് ക്രച്ചസിലായിരുന്നു സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ട് പോയത്. പരുക്കേറ്റ് നെയ്മർ കണ്ണീരോടെയാണ് കളം വിട്ടത്. മത്സരത്തിൽ ബ്രസീൽ 2-0ത്തിന് വിജയിച്ചു.
കോപ്പ അമേരിക്ക ടൂർണമെന്റിന് മുൻപ് പരുക്കിൽ നിന്ന് മോചിതനാവാൻ നെയ്മർക്ക് കഴിയില്ലെന്ന് പരിശോധനകളിൽ നിന്ന് മനസിലായതോടെയാണ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ തീരുമാനിച്ചത്. സ്വന്തം നാട്ടിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ നെയ്മറിന്റെ അഭാവം ബ്രസീലിന്റെ സാധ്യതകളെ പിന്നോട്ടടിക്കും. വലിയ പ്രതീക്ഷകളോടെ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ബ്രസീൽ ടീമിൽ നിന്ന് നെയ്മർ പുറത്താകുന്നത്. ജൂൺ പതിനാലിന് ബൊളീവിയക്കെതിരെയാണ് ടൂർണമെന്റിൽ ബ്രസീലിന്റെ ആദ്യ മത്സരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ