സതാംപ്‌ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ലോകകപ്പ് മത്സരത്തിനിടെ മുൻ നായകൻ എംഎസ് ധോണി ഇറങ്ങിയത് ഒരു സ്പെഷൽ കീപ്പിങ് ഗ്ലൗസുമായിട്ടായിരുന്നു. പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്‍റെ ചിഹ്നമുള്ള (ബലിദാന്‍ ബാഡ്‌ജ്) ഗ്ലൗസണിഞ്ഞാണ് ധോണി ഇറങ്ങിയത്. എന്നാൽ ഇതിനെതിരെ ഇപ്പോൾ ഐസിസി രംഗത്തെത്തി.
ധോണിയുടെ ഗ്ലൗസില്‍ നിന്ന് ആ ചിഹ്നങ്ങള്‍ മാറ്റണമെന്ന് ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടു. ഐസിസി സ്ട്രാറ്ററജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ധോണിയുടെ ഗ്ലൗസിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ധോണിക്ക് സല്യൂട്ട് നല്‍കി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐസിസിയുടെ നടപടി.
പാരാ റെജിമെന്‍റില്‍ ഹോണററി റാങ്കുള്ള താരമാണ് എംഎസ് ധോണിക്ക്. 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല ട്രെയിനിങും പൂര്‍ത്തിയാക്കിയിരുന്നു. ആര്‍മിയില്‍ ചേരാനുള്ള തന്‍റെ ആഗ്രഹം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരം കൂടിയാണ് എം എസ് ധോണി. മത്സരത്തിന്റെ 40ാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഫെലുക്ക്വാവോയെ ധോണി സ്റ്റമ്പ് ചെയ്ത് പുറത്താക്കിയതിന്റെ റീപ്ലേകള്‍ ടെലിവിഷനില്‍ കാണിച്ചപ്പോഴാണ് ഗ്ലൗസിലെ ബലിദാന്‍ ബാഡ്‌ജ് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ സാമൂഹിക മാധ്യമങ്ങളിൽ ഇത് ഹിറ്റായി മാറുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ