ധോണിയുടെ ആരാധകര്‍ക്ക് വയറു നിറയെ സൗജന്യ ഭക്ഷണം; ഇതാ ഒരു വ്യത്യസ്ത ഹോട്ടല്‍

ധോണിയെ ആരാധിക്കുന്നവര്‍ക്കെല്ലാം വയറു നിറയെ ഭക്ഷണം കഴിച്ച് ഒരു പൈസയും കൊടുക്കാതെ ഇറങ്ങിപ്പോകാം
ധോണിയുടെ ആരാധകര്‍ക്ക് വയറു നിറയെ സൗജന്യ ഭക്ഷണം; ഇതാ ഒരു വ്യത്യസ്ത ഹോട്ടല്‍

കൊല്‍ക്കത്ത: നിങ്ങള്‍ മുന്‍ ഇന്ത്യന്‍ ടീം നായകനും വെറ്ററന്‍ വിക്കറ്റ് കീപ്പറുമായി മഹേന്ദ്ര സിങ് ധോണിയെ ആരാധിക്കുന്നുണ്ടോ. ഉണ്ടെങ്കില്‍ ശംഭു ബോസിന്റെ ഈ റസ്‌റ്റോറന്റില്‍ കയറി എന്തും കഴിക്കാം. ആരും നിങ്ങള്‍ക്ക് ബില്‍ കൊണ്ടുവന്നു തരില്ല. കാരണം ഭക്ഷണം തികച്ചും സൗജന്യമാണ്. 

മഹേന്ദ്ര സിങ് ധോണിയുടെ കടുത്ത ആരാധകനായ ശംഭു ബോസ് പശ്ചിമ ബംഗാളിലെ അലിപുര്‍ദൗറിലാണ് ഈ റസ്‌റ്റോറന്റ് നടത്തുന്നത്. 32കാരനും തലയുടെ ആരാധകനുമായ ശംഭുവിന്റെ ഹോട്ടലിന്റെ പേര് 'എംഎസ് ധോണി ഹോട്ടല്‍' എന്നാണ്. ധോണിയെ ആരാധിക്കുന്നവര്‍ക്കെല്ലാം വയറു നിറയെ ഭക്ഷണം കഴിച്ച് ഒരു പൈസയും കൊടുക്കാതെ ഇറങ്ങിപ്പോകാം.

ഹോട്ടലിലേക്ക് കയറി കഴിഞ്ഞാല്‍ ചുവരുകള്‍ നിറയെ ധോണിയുടെ ചിത്രങ്ങളാണ്. ബംഗാളി ഭക്ഷണങ്ങള്‍ കൂടുതലായി കിട്ടുന്ന ഒരു കുഞ്ഞ് റസ്റ്റോറന്റാണിത്. 

ഈ വര്‍ഷത്തെ പൂജ മഹോത്സവം ആകുമ്പോള്‍ ഹോട്ടല്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷം തികയുകയാണെന്ന് ശംഭു പറയുന്നു. പലരും തന്റെ ഹോട്ടല്‍ അന്വേഷിച്ചു കണ്ടെത്തി ഭക്ഷണം കഴിക്കാന്‍ എത്താറുണ്ട്. ഈ ചുറ്റുവട്ടത്തുള്ള ആരോട് അന്വേഷിച്ചാലും അവര്‍ റസ്‌റ്റോറന്റിനെ കുറിച്ച് വിശദമായി തന്നെ പറഞ്ഞു തരും. അത് കേട്ടു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ഇവിടെ കയറി ഭക്ഷണം കഴിക്കാതെ പോകാന്‍ സാധിക്കില്ലെന്നും ശംഭു അവകാശപ്പെട്ടു. 

ചെറിയ പ്രായത്തില്‍ തന്നെ തനിക്ക് ധോണിയെ വലിയ ഇഷ്ടമായിരുന്നുവെന്ന് ശംഭു പറയുന്നു. ധോണിക്ക് തുല്ല്യം ധോണി മാത്രമേയുള്ളു. അദ്ദേഹത്തിന്റെ വഴി, അദ്ദേഹത്തിന്റെ കളിക്കുന്ന ശൈലി ഇതൊക്കെ തന്നെ ആകര്‍ഷിച്ചു. ധോണി തനിക്കെന്നും പ്രചോദനമാണെന്നും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചതായും ശംഭു വ്യക്തമാക്കി. 

എന്റെ വീട്ടിലുള്ള ഒരാളെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നതെന്നും ശംഭു പറയുന്നു. ഒരിക്കലെങ്കിലും ധോണിയെ നേരില്‍ കണ്ട് അദ്ദേഹത്തോട് സംസാരിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നേരില്‍ പോയി കാണാനുള്ള സാമ്പത്തിക ചുറ്റുപാടിലല്ല. എന്നാല്‍ ഒരിക്കല്‍ തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഈ 32കാരന്‍. ഒരിക്കല്‍ നേരില്‍ കണ്ട് തന്റെ ഈ കൊച്ച് ഹോട്ടലിലേക്ക് അദ്ദേഹത്തെ ക്ഷണിക്കും. ചോറും മീന്‍കറിയും അദ്ദേഹത്തിന് വളരെ ഇഷ്ടമാണെന്ന് തനിക്കറിയാമെന്നും ശംഭു കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com