ലണ്ടന്‍: മഴ രസം കൊല്ലിയായി മാറുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനുമായി ഏറ്റുമുട്ടാനൊരുങ്ങുന്നു. ടോസ് നേടി പാകിസ്ഥാന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഇന്നത്തെ മത്സരത്തിലും മഴ വില്ലനാകുമെന്ന് ഇരു ടീമും ആശങ്കപ്പെടുന്നുണ്ട്.
ഇന്ത്യയോടേറ്റ തോല്‍വിയുടെ ക്ഷീണത്തിലാണ് ഓസ്‌ട്രേലിയ. പാകിസ്ഥാന്‍ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഓസീസിനെ നേരിടാനിറങ്ങുന്നത്.
ഓള്‍റൗണ്ടര്‍ മാര്‍ക്ക് സ്‌റ്റോയിനിസ് പരുക്കേറ്റ് പുറത്തായത് ഓസ്‌ട്രേലിയക്ക് ക്ഷീണമാണ്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ലെഗ് സ്പിന്നര്‍ ആദം സാംപയെ ഓസീസ് ഇന്ന് ടീമില്‍ ഉള്‍പ്പെടുത്തിയില്ല. പകരം കെയ്ന്‍ റിച്ചാര്‍ഡ്‌സനാണ് ടീമില്‍. നതാന്‍ കോള്‍ടര്‍ നെയ്ല്‍ സ്ഥാനം നിലനിര്‍ത്തി. ഒപ്പം ഷോൺ മാർഷും ടീമിലുണ്ട്.
പാകിസ്ഥാനും കഴിഞ്ഞ കളിയില്‍ കളിച്ച ഷദബ് ഖാനെ ഒഴിവാക്കി. പകരം ഷഹീന്‍ അഫ്രീദിയെ ടീമില്‍ ഉള്‍പ്പെടുത്തി. ഒരു സ്പിന്നറുമില്ലാതെ പേസ് അറ്റാക്കിന്റെ കരുത്തില്‍ വിശ്വസിച്ചാണ് പാക് നിര ഇറങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ