ലണ്ടൻ: ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്ട്രേലിയയ്ക്ക് 87 റൺസ് ജയം. ഓസീസ് ഉയര്‍ത്തിയ 335 റണ്‍സിന്റെ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 45.5 ഓവറിൽ 247 റൺസിന് ഓൾഔട്ടായി.153 റണ്‍സ് അടിച്ചുകൂട്ടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ആണ് കളിയിലെ താരം.
മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാൻ കഴിയാതെപോയതാണ് ലങ്കയ്ക്ക് തിരിച്ചടിയായത്. ഓപ്പണർമാരായ ദിമുത്ത് കരുണരത്നയും (97) കുശാൽ പെരേരയും (52) ചേർന്ന് 115 റൺസാണ് സ്കോർ ബോർഡിൽ എഴുതിച്ചേർത്തത്. ഇരുവരും പുറത്തായതോടെ ലങ്കൻ ബാറ്റിങ് നിര പതറി. കുശാൽ മെൻഡിസിനു (30) മാത്രമാണ് പിന്നീടുവന്നവരിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഓസിസ് ബൗളിഹ് നിരയിൽ സ്റ്റാര്‍ക്ക് നാല് വിക്കറ്റെടുത്തു. റിച്ചാര്ഡ്സണ് മൂന്നും കമ്മിന്‍സ് രണ്ടും വിക്കറ്റ് വീഴ്ത്തി. ബെഹെറെന്‍ഡോഫ് ഒരു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഓസീസ് കരുതലോടെയാണ് തുടങ്ങിയത്. പിന്നീട് നിലയുറപ്പിച്ച് മുന്നേറുകയായിരുന്നു. 132 പന്തുകള്‍ നേരിട്ട് 153 റണ്‍സ് അടിച്ചെടുത്ത ആരോണ്‍ ഫിഞ്ച് തന്നെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. 15 ബൗണ്ടറിയും അഞ്ച് സിക്സും സഹിതമായിരുന്ന നായകന്റെ ഇന്നിങ്സ്. അര്‍ധ സെഞ്ച്വറി നേടിയ സ്മിത്ത് 59 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്സും സഹിതം 73 റണ്‍സെടുത്തു.
97 പന്തില്‍ എട്ട് ബൗണ്ടറിയും നാല് സിക്സും സഹിതമാണ് ഫിഞ്ച് 14ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 95ല്‍ നില്‍ക്കെ സ്കസറടിച്ച് 101ലെത്തിയാണ് നായകന് ശതകം തൊട്ടത്. ഡേവിഡ് വാര്‍ണര്‍ (48 പന്തില്‍ 26), ഉസ്മാന് ഖവാജ (20 പന്തില്‍ 10), ഗ്ലെന്‍ മാക്സ്വെല് (25 പന്തില്‍ പുറത്താകാതെ 46) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
ശ്രീലങ്കയ്ക്കായി ധനഞ്ജ ഡിസില്‍വ, ഇസൂരു ഉഡാന എന്നിവര്‍ രണ്ടും ലസിത് മലിംഗ ഒരു വിക്കറ്റും വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ