റിയോ ഡി ജനീറോ: പെറുവിനെ തകർത്തെറിഞ്ഞ് ആതിഥേയരായ ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബോൾ പോരാട്ടത്തിന്റെ ക്വാർട്ടറിലേക്ക് മുന്നേറി. കഴിഞ്ഞ മത്സരത്തിൽ ഗോൾ നിഷേധം ഒന്നിൽക്കൂടുതൽ കണ്ട് നിരാശപ്പെട്ട്, സമനില വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണം പെറുവിനെതിരെ ഗോളടിച്ച് തീർത്താണ് ബ്രസീൽ അവസാന എട്ടിലേക്ക് കടന്നത്.
നിർണായക മത്സരത്തിൽ പെറുവിനെ നേരിട്ട ബ്രസീൽ അഞ്ച് ഗോളുകളുടെ വമ്പൻ വിജയമാണ് നേടിയത്. കളിയുടെ തുടക്കം മുതൽ ആക്രമണം മാത്രമായിരുന്നു ബ്രസീലിന്റെ ലക്ഷ്യം. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളാണ് ബ്രസീൽ അടിച്ചു കയറ്റിയത്. 12ാം മിനുട്ടിൽ കാസെമിറോ തുടങ്ങി വച്ച ഗോളടി 90ാം മിനുട്ടിൽ വില്ല്യൻ അവസാനിപ്പിച്ചു. അതിനിടെ റോബർട്ടോ ഫിർമിനോ, എവർട്ടൻ സോറസ്, ഡാനി അൽവെസ് എന്നിവരും വല ചലിപ്പിച്ചു.
12ാം മിനുട്ടിൽ കോർണറിൽ നിന്നാണ് കാസമിറോ ബ്രസീലിനെ മുന്നിൽ എത്തിച്ചത്. പിന്നാലെ ഒരു നോ ലുക്ക് ഗോളിലൂടെ ലിവർപൂൾ താരം ഫിർമിനോയും ബ്രസീലിനായി സ്കോർ ചെയ്തു. 19ാം മിനുട്ടിലായിരുന്നു ഈ ഗോളിന്റെ പിറവി. മൂന്നാം ഗോൾ എവർട്ടൻ സോറസിന്റെ വകയായിരുന്നു. 32ാം മിനുട്ടിൽ പിറന്ന ഈ ഗോളായിരുന്നു കളിയിലെ ഏറ്റവും മികച്ചത്.
രണ്ടാം പകുതി തുടങ്ങി 53ാം മിനുട്ടിൽ ക്യാപ്റ്റൻ ആൽവെസിന്റെ വകയായിരുന്നു നാലാം ഗോൾ. പിന്നീട് ചെറിയൊരു ഇടവേളയായിരുന്നു. ഒടുവിൽ കളി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ 90ാം മിനുട്ടിൽ വില്ല്യനും വല ചലിപ്പിച്ചു. മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയും നേടിയ ബ്രസീൽ ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ