കൊച്ചിയില്‍ ഇന്ന് അവസാനത്തെ അങ്കം, ജയത്തോടെ അവസാനിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു

17 കളിയില്‍ നിന്നും രണ്ട് ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടുവാനായത്. എട്ട് കളികളില്‍ സമനില വഴങ്ങിയപ്പോള്‍ ഏഴ് കളിയില്‍ തോറ്റു
കൊച്ചിയില്‍ ഇന്ന് അവസാനത്തെ അങ്കം, ജയത്തോടെ അവസാനിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു

ഐഎസ്എല്‍ അഞ്ചാം സീസണിലെ അവസാന മത്സരത്തിന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ കൊച്ചിയില്‍ നേരിടുമ്പോള്‍ ജയം പിടിച്ച് വരുന്ന സീസണിലേക്ക് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. 

17 കളിയില്‍ നിന്നും രണ്ട് ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടുവാനായത്. എട്ട് കളികളില്‍ സമനില വഴങ്ങിയപ്പോള്‍ ഏഴ് കളിയില്‍ തോറ്റു. പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ യോഗ്യത നേടാനാവാത്തതിന്റെ നിരാശയും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കുണ്ട്.14 മത്സരങ്ങളില്‍ ജയം അറിയാതെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പോക്ക്. അതുവരെ ഉണ്ടായിരുന്നത് ഐഎസ്എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ എടികെയ്‌ക്കെതിരെ നേടിയ ആദ്യ ജയം. എന്നാല്‍ ചെന്നൈയെ 3-0ന് തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ് ആ പരാജയങ്ങളുടേയും സമനിലകളുടേയും തുടര്‍ച്ച അവസാനിപ്പിച്ചിരുന്നു.

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാവട്ടെ ഏഴ് ജയവുമായി പോയിന്റ് ടേബിളില്‍ നാലാമതും. ആദ്യ പാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തോല്‍പ്പിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം മാത്രമാണ് ഇന്ന് കളിക്കളത്തിലിറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് തുണയാവുന്നത്. 

പ്ലേഓഫീസില്‍ സ്ഥാനം ഉറപ്പിച്ച നോര്‍ത്ത് ഈസ്റ്റിന് പരിക്കാണ് വില്ലനായി നില്‍ക്കുന്നത്. അഞ്ച് കളിക്കാര്‍ക്ക് പരിക്കും, മൂന്ന് കളിക്കാര്‍ക്ക് മഞ്ഞക്കാര്‍ഡും. പ്ലേഓഫ് മുന്നില്‍ നില്‍ക്കുമ്പോള്‍ ഈ താരങ്ങളെ ഇറക്കി സാഹസം കാണിക്കില്ലെന്നാണ് നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ എലേകോ പറയുന്നത്. അങ്ങിനെ വരുമ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ പ്രധാന താരങ്ങളില്‍ പലരും കൊച്ചിയില്‍ ഇറങ്ങിയേക്കില്ല. 

സീസണിലെ അവസാന മത്സരത്തില്‍ കൊച്ചിയിലെ സ്‌റ്റേഡിയം നിറയ്ക്കണം എന്ന ആഹ്വാനവുമായി ആരാധകരും എത്തിയിരുന്നു. എന്നും നിറഞ്ഞു കവിഞ്ഞിരുന്ന കൊച്ചിയിലെ സ്‌റ്റേഡിയം ടീം തുടര്‍ സമനിലകളിലേക്കും തോല്‍വികളിലേക്കും കൂപ്പുകുത്തിയതോടെ ഒഴിഞ്ഞു കിടക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com