കേരളത്തിന് ജീവന്‍ മരണ പോരാട്ടം; ജാര്‍ഖണ്ഡിന് 177 റണ്‍സ് വിജയ ലക്ഷ്യം, പേസ് ബലത്തില്‍ എറിഞ്ഞിടണം

അവസാന ഓവറില്‍ രണ്ട് സിക്‌സുള്‍പ്പെടെ പറത്തി റണ്‍സ് കണ്ടെത്തി സല്‍മാന്‍ നിസാര്‍ കേരളത്തിന്റെ സ്‌കോര്‍ 176ലേക്ക് എത്തിച്ചു
കേരളത്തിന് ജീവന്‍ മരണ പോരാട്ടം; ജാര്‍ഖണ്ഡിന് 177 റണ്‍സ് വിജയ ലക്ഷ്യം, പേസ് ബലത്തില്‍ എറിഞ്ഞിടണം

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിന് മുന്നില്‍ 177 റണ്‍സ് വിജയ ലക്ഷ്യം വെച്ച് കേരളം. നിര്‍ണായക മത്സരത്തില്‍ ടോസ് ജയിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എടുത്തു. 

14ാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എന്ന നിലയില്‍ നിന്നും 17ാം ഓവര്‍ എത്തിയപ്പോഴേക്കും ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എന്ന നിലയിലേക്ക് കേരളം വീണു. ആദ്യ നാല് ബാറ്റ്‌സ്മാന്‍മാര്‍ക്കല്ലാതെ പിന്നീടെത്തിയവര്‍ പരാജയപ്പെട്ടപ്പോള്‍ അവസാന ഓവറില്‍ രണ്ട് സിക്‌സുള്‍പ്പെടെ പറത്തി റണ്‍സ് കണ്ടെത്തി സല്‍മാന്‍ നിസാര്‍ കേരളത്തിന്റെ സ്‌കോര്‍ 176ലേക്ക് എത്തിച്ചു. എട്ട് പന്തില്‍ നിന്നും രണ്ട് സിക്‌സും ഒരു ഫോറും പറത്തിയായിരുന്നു സല്‍മാന്റെ തകര്‍പ്പന്‍ ബാറ്റിങ്. 

ഓപ്പണര്‍മാരായ വിഷ്ണു വിനോദും രോഹന്‍ കുന്നുമ്മലും ഭേദപ്പെട്ട തുടക്കം നല്‍കി. വിഷ്ണു 20 പന്തില്‍ നിന്നും നാല് ഫോറടിച്ച് 27 റണ്‍സ് നല്‍കി മടങ്ങി. രോഹന്‍ 25 പന്തില്‍ നിന്നും രണ്ട് ഫോറും മൂന്ന് സിക്‌സും പറത്തി 34 റണ്‍സ് നേടി. നായകന്‍ സച്ചിന്‍ ബേബി 23 പന്തില്‍ നിന്നും മൂന്ന് ഫോറും ഒരു സിക്‌സും പറത്തി 36 റണ്‍സ് എടുത്തു.

കേരളത്തിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. തോറ്റാല്‍ കേരളം പുറത്തേക്ക് പോകും. പേസ് ആക്രമണം തന്നെയാണ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുറുപ്പ് ചീട്ട്. ആ പേസ് ശക്തി ജാര്‍ഖണ്ഡിനെതിരേയും പുറത്തെടുക്കാനായാല്‍ കേരളം ഡല്‍ഹിക്കൊപ്പം ക്വാളിഫൈ ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com