കേരളത്തിന്റെ ശ്രമങ്ങള്‍ വീണ്ടും വിഫലം; ജാര്‍ഖണ്ഡ് കരുത്തില്‍ വീണു, മുഷ്താഖ് അലി ട്രോഫിയില്‍ പുറത്ത്‌

നിഥീഷ് എറിഞ്ഞ 18ാം ഓവറിലെ ആദ്യ പന്ത് സിക്‌സും, രണ്ടാം പന്ത് ബൗണ്ടറിയും കടത്തി സൗരഭ് തിവാരി കേരളത്തിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി
കേരളത്തിന്റെ ശ്രമങ്ങള്‍ വീണ്ടും വിഫലം; ജാര്‍ഖണ്ഡ് കരുത്തില്‍ വീണു, മുഷ്താഖ് അലി ട്രോഫിയില്‍ പുറത്ത്‌

അവസാനം വരെ ആവേശം നിറഞ്ഞു നിന്ന് മത്സരത്തില്‍ ജാര്‍ഖണ്ഡിനോട് തോറ്റ് കേരളം പുറത്ത്. കേരളം ഉയര്‍ത്തിയ 177 റണ്‍സ് വിജയ ലക്ഷ്യം 4 പന്ത് ബാക്കി നില്‍ക്കെ മറികടന്ന് ജാര്‍ഖണ്ഡിന് അഞ്ച് വിക്കറ്റ് ജയം. ജയത്തോടെ ഡല്‍ഹിക്കൊപ്പം ജാര്‍ഖണ്ഡ് സൂപ്പര്‍ ലീഗിലേക്കെത്തും. 

അവസാന രണ്ട് ഓവറില്‍ ജാര്‍ഖണ്ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. കേരളത്തിന് മുന്നില്‍ വിജയ പ്രതീക്ഷ വന്ന് നിന്ന നിമിഷമായിരുന്നു അത്. പക്ഷേ നിഥീഷ് എറിഞ്ഞ 18ാം ഓവറിലെ ആദ്യ പന്ത് സിക്‌സും, രണ്ടാം പന്ത് ബൗണ്ടറിയും കടത്തി സൗരഭ് തിവാരി കേരളത്തിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. 

അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് ആറ് പന്തില്‍ മൂന്ന് റണ്‍സ്. പത്തൊന്‍പതാം ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സ് പറത്തി സൗരഭ് ജാര്‍ഖണ്ഡിനെ ജയിപ്പിച്ചു കയറ്റി. 72 റണ്‍സ് എടുത്ത ആനന്ദ് സിങ്ങാണ് കളി കേരളത്തിന്റെ കൈകളില്‍ നിന്നും തട്ടിയെടുത്തത്. ആനന്ദ് 47 പന്തില്‍ നിന്നും 11 ഫോറും രണ്ട് സിക്‌സും പറത്തി 72 റണ്‍സ് എടുത്തു. 

177 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജര്‍ഖണ്ഡിനെ, ഇഷാന്‍ കിഷനെ തുടക്കത്തിലെ മടക്കി കേരളം പ്രഹരിച്ചിരുന്നു. ഒരു റണ്‍ മാത്രം എടുത്ത് രണ്ടാം ഓവറില്‍ തന്നെ ഇഷാന്‍ കിഷന്‍ മടങ്ങിയെങ്കിലും ആനന്ദ് സിങ്ങും, വിരാട് സിങ്ങും ചേര്‍ന്ന് ജാര്‍ഖണ്ഡ് ജയത്തിന് അടിത്തറയിട്ടു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എന്ന നിലയില്‍ നിന്ന ജാര്‍ഖണ്ഡിനെ ഒരുവേള തുടരെ വിക്കറ്റ് വീഴ്ത്തി കേരളം സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. 

വിരാട് സിങ്ങിനെ മടക്കി സന്ദീപ് വാര്യരും, റണ്‍സ് എടുക്കും മുന്‍പ് ഇഷാന്‍ ജോഗിയേയും കുമാര്‍ ഡെബ്രാറ്റിനേയും മടക്കി ബേസിലും വിനൂപും കേരളത്തിന് പ്രതീക്ഷ നല്‍കി. പക്ഷേ ജയം ഉറപ്പിക്കാന്‍ സൗരബ് തീവാരി ഒരറ്റത്ത് ഉറച്ചു നിന്നിരുന്നു. നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം വിഷ്ണു വിനോദ്, രോഹന്‍, സച്ചിന്‍ ബേബി, വിനൂപ് എന്നിവരുടെ ബാറ്റിങ് മികവിലാണ് 176 റണ്‍സ് എന്ന ടോട്ടലിലേക്ക് എത്തിയത്. അവസാന ഓവറുകളിലെ സല്‍മാന്‍ നിസാറിന്റെ വെടിക്കെട്ടും കേരളത്തിന് തുണയായിരുന്നു. 

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച ആറില്‍ നാല് കളിയിലും കേരളം ജയം പിടിച്ചിരുന്നു. തോറ്റത് ഡല്‍ഹിയോടും ജാര്‍ഖണ്ഡിനോടും മാത്രം. രഞ്ജി ട്രോഫിയിലെ മികവിന് പിന്നാലെ മുഷ്താഖ് അലി ട്രോഫിയിലും മികച്ച കളി പുറത്തെടുത്താണ് കേരളം മടങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com