ലണ്ടൻ: ലിവർപൂളിന്റെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടമെന്ന മോഹത്തിന് മേൽ കാർമേഘങ്ങൾ വീണ്ടും ഇരുണ്ടു. ഒന്നാം സ്ഥാനത്ത് മുന്നേറുകയായിരുന്ന അവർക്ക് എവർട്ടനുമായുള്ള മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നതാണ് തിരിച്ചടിയായത്. ഇതോടെ ഒരു പോയിന്റ് വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റി പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ലിവർപൂളിന്റെ അവസാന ഏഴ് മത്സരങ്ങൾക്ക് ഇടയിലെ അഞ്ചാം സമനിലയാണിത്.
ലിവർപൂളിന്റെ നീണ്ട കാലത്തെ കാത്തിരിപ്പായ പ്രീമിയർ ലീഗ് കിരീടം എന്ന സ്വപ്നത്തിന് മേഴ്സി സൈഡ് ഡെർബിയിലാണ് തിരിച്ചടി നേരിട്ടത്. എവർട്ടൺ ലിവർപൂളിനെ ഗോൾരഹിത സമനിലയിൽ തളക്കുകയായിരുന്നു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരമായിരുന്നു ഗുഡിസൺപാർക്കിൽ കണ്ടത്. എങ്കിലും കളിയിലെ ഏറ്റവും മികച്ച അവസരങ്ങൾ ലിവർപൂളിനാണ് ലഭിച്ചത്. സലായ്ക്ക് മാത്രം രണ്ട് സുവർണാവസരങ്ങൾ ലഭിച്ചു എങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
ഈ സമനിലയോടെ ലിവർപൂൾ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. ലിവർപൂളിന് 70 പോയന്റാണുള്ളത്. 71 പോയന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ലീഗിൽ ഇപ്പോൾ ഒന്നാമത് ഉള്ളത്. ഇനി വെറും ഒമ്പത് മത്സരങ്ങൾ മാത്രമെ ലീഗിൽ അവശേഷിക്കുന്നുള്ളൂ. കാറ്റ് അനുകൂലമല്ലാത്തതിനാലാണ് ഗോളടിക്കാൻ സാധിക്കാതെ പോയതെന്ന് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ് മത്സര ശേഷം പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ