ആധിപത്യം ഊട്ടിയുറപ്പിക്കണം, പരീക്ഷണം തുടരണം; ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനം ഇന്ന്‌

ലോക കപ്പിന് മുന്‍പ് നാല് ഏകദിനം മാത്രമാണ് ഇന്ത്യയ്ക്ക് മുന്നില്‍ ഇനിയുള്ളത് എന്നിരിക്കെ മികച്ച കളി പുറത്തെടുക്കുകയാവും ബാറ്റ്‌സ്മാന്‍മാരുടെ ലക്ഷ്യം
ആധിപത്യം ഊട്ടിയുറപ്പിക്കണം, പരീക്ഷണം തുടരണം; ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനം ഇന്ന്‌

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനം ഇന്ന് നാഗ്പൂരില്‍. ഹൈദരാബാദില്‍ നടന്ന ആദ്യ ഏകദിനം ബൗളര്‍മാരുടേയും, മധ്യനിരയുടേയും മികവില്‍ ജയിച്ചു കയറിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. 

അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ രണ്ടാമത്തെ ഏകദിനം ജയിച്ച് സമനില പിടിക്കുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. ലോക കപ്പിന് മുന്‍പ് നാല് ഏകദിനം മാത്രമാണ് ഇന്ത്യയ്ക്ക് മുന്നില്‍ ഇനിയുള്ളത് എന്നിരിക്കെ മികച്ച കളി പുറത്തെടുക്കുവാനാവും ബാറ്റ്‌സ്മാന്‍മാരുടെ ലക്ഷ്യം. 

ഹൈദരാബാദില്‍ ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട കളിയാണ് പുറത്തെടുത്തത്. ബൂമ്ര പതിവ് മികവിലേക്ക് ഉയരാതിരുന്നപ്പോള്‍ ഷമി ആ ഉത്തരവാദിത്വം ഏറ്റെടുത്തു. വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുണയായത് ജാദവിന്റേയും ധോനിയുടേയും കൂട്ടുകെട്ട്. വിജയ് ശങ്കറിന്റേയും രവീന്ദ്ര് ജഡേജയുടേയും കാര്യത്തിലാണ് ലോക കപ്പിന് മുന്‍പ് ഇന്ത്യയ്ക്ക് വ്യക്തത വരേണ്ടത്. 

പന്തിനെ രണ്ടാം ഏകദിനത്തില്‍ കളിക്കാന്‍ ഇറക്കുമോയെന്നതും വ്യക്തമല്ല. വിജയ് ശങ്കറിന് പകരം പന്ത് ടീമിലേക്ക് എത്തുവാനാണ് സാധ്യത കൂടുതല്‍. കുല്‍ദീപിനേയും ചഹലിനേയും മാറിമാറി ഇറക്കി ജഡേജയ്ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് കോഹ് ലി ആദ്യ ഏകദിനത്തില്‍ തന്നെ സൂചിപ്പിച്ചിരുന്നു. ജഡേജയാണെങ്കില്‍ ആദ്യ ഏകദിനത്തില്‍ ലഭിച്ച അവസരം ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. 

ആദ്യ ഏകദിനത്തില്‍ റണ്‍സ് കണ്ടെത്തുവാന്‍ ധവാന് സാധിച്ചില്ല. എങ്കിലും ധവാനെ പ്ലേയിങ് ഇലവനില്‍ നിന്നും മാറ്റി രാഹുലിന് അവസരം നല്‍കാന്‍ സാധ്യതയില്ല. നാലാം സ്ഥാനത്ത് റായിഡു ഹൈദരാബാദില്‍ പരാജയപ്പെട്ടിരുന്നു. ടീം മാനേജ്‌മെന്റ് വീണ്ടും റായിഡുവിനെ വിശ്വസിക്കുമോയെന്ന് കണ്ടറിയണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com