വിയര്‍ത്തൊലിച്ച് ഇന്ത്യന്‍ പെണ്‍പട; ഇംഗ്ലണ്ടിന് പരമ്പര ജയം 112 റണ്‍സ് അകലെ

20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിയര്‍ത്തൊലിച്ച് ഇന്ത്യന്‍ വനിതകള്‍ ടീം സ്‌കോര്‍ മൂന്നക്കം കടത്തി
വിയര്‍ത്തൊലിച്ച് ഇന്ത്യന്‍ പെണ്‍പട; ഇംഗ്ലണ്ടിന് പരമ്പര ജയം 112 റണ്‍സ് അകലെ

ഗുവാഹട്ടിയില്‍ നടക്കുന്ന രണ്ടാം ട്വന്റി20യില്‍ ഇംഗ്ലണ്ടിന് 112 റണ്‍സ് വിജയ ലക്ഷ്യം. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിയര്‍ത്തൊലിച്ച് ഇന്ത്യന്‍ വനിതകള്‍ ടീം സ്‌കോര്‍ മൂന്നക്കം കടത്തി. 20 മുകളില്‍ സ്‌കോര്‍ കണ്ടെത്തുവാന്‍ ഒരു ഇന്ത്യന്‍ താരത്തിനും കഴിഞ്ഞില്ല. 

27 പന്തില്‍ ഒരു ഫോറോടെ 20 റണ്‍സ് എടുത്ത മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി മന്ദാനയുടെ ഫോമിന്റെ മികവില്‍ ജയിച്ചു കയറിയിരുന്ന ഇന്ത്യന്‍ സംഘം, ആ ഫോം മന്ദാനയ്ക്ക് നഷ്ടമായാല്‍ തകര്‍ന്നടിയും എന്ന് തെളിയിക്കുകയായിരുന്നു രണ്ടാം ട്വന്റി20യില്‍. 

നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ് പറത്തിയാണ് മന്ദാന തുടങ്ങിയത്. നേരിട്ട അഞ്ച് പന്തില്‍ നിന്നും നേടിയ 12 റണ്‍സും പിറന്നത് രണ്ട് സിക്‌സില്‍ നിന്നും. പക്ഷേ മന്ദാനയെന്ന ഭീഷണിയെ അപ്പോള്‍ തന്നെ ഇംഗ്ലണ്ട് കടപുഴക്കി. 24 റണ്‍സിലേക്ക് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് എത്തിയപ്പോള്‍ മന്ദാന മടങ്ങി. 34 റണ്‍സിലേക്ക് ടീം ടോട്ടല്‍ എത്തിയപ്പോള്‍ ജെമിമയും മടങ്ങി. ഒരു റണ്‍ പോലും സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിന് മുന്‍പ് ഓപ്പണര്‍ ഹര്‍ലീനും കൂടാരം കയറി. 

മിതാലി രാജും ദീപ്തി ശര്‍മയും ചേര്‍ന്ന് തീര്‍ത്ത 35 റണ്‍സിന്റെ കൂട്ടുകെട്ടാണ് വലിയ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്. കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ട് വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. തുടര്‍ച്ചയായി അഞ്ച് കളികള്‍ തോറ്റാണ് ഇന്ത്യയുടെ വരവ്. ഇന്നും തോല്‍വി നേരിട്ടാല്‍ ഇന്ത്യയ്ക്ക് മറ്റൊരു പരമ്പര കൂടി നഷ്ടമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com