റാഞ്ചി: എല്ലാ കണ്ണുകളും മഹേന്ദ്ര സിങ് ധോണിയിലാണ്. ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിന ക്രിക്കറ്റ് ഇന്ന് ധോണിയുടെ നാടായ റാഞ്ചിയിലാണ് അരങ്ങേറുന്നത്. ഈ വര്‍ഷത്തെ ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് കരുതപ്പെടുന്ന ധോണി ഒരുപക്ഷേ സ്വന്തം നാട്ടില്‍ കളിക്കുന്ന അവസാന മത്സരമായിരിക്കുമെന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിന്. റാഞ്ചിയിലെ ഫാം ഹൗസിൽ ടീമംഗങ്ങൾക്കു ധോണി അത്താഴ വിരുന്ന് നൽകിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.30 മുതലാണ് പോരാട്ടം.
ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാനാവും. ആദ്യ രണ്ട് ഏകദിനങ്ങളിലും ഓസ്‌ട്രേലിയുയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ചായിരുന്നു ഇന്ത്യയുടെ ജയം. ഹൈദരാബാദില്‍ ആറ് വിക്കറ്റിന് ജയിച്ചപ്പോള്‍ നാഗ്പുരില്‍ എട്ട് റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം.
ടീമെന്ന നിലയിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നതു ടോപ് ഓർഡർ ബാറ്റിങ് നിരയാണ്. ശിഖർ ധവാന്റെ മോശം ഫോം സ്കോറിങ്ങിനെ മൊത്തത്തിൽ ബാധിക്കുന്നു. കഴിഞ്ഞ 15 ഏകദിനങ്ങളിൽ രണ്ട് തവണ മാത്രമാണ് ധവാൻ അർധ സെഞ്ച്വറി നേടിയത്. എങ്കിലും പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിപ്പിച്ച ടീമിൽ മാറ്റങ്ങൾക്കു സാധ്യത കുറവാണ്.
ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ച് ഭുവനേശ്വറിനെ കളിപ്പിക്കാന്‍ സാധ്യതയേറെ. ഓസീസ് ടീമില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.
രണ്ട് മത്സരത്തിലും വെല്ലുവിളിയുയര്‍ത്തി അവസാന ഘട്ടങ്ങളിൽ കാലിടറി വീണ ഓസ്‌ട്രേലിയക്ക് പരമ്പരയില്‍ നിലനില്‍ക്കണമെങ്കില്‍ റാഞ്ചിയില്‍ ജയം അനിവാര്യമാണ്. അവസാനം വരെ പൊരുതിയിട്ടും നാഗ്പുരില്‍ തോൽക്കേണ്ടി വന്നത് ഓസീസിനെ അസ്വസ്ഥമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ