മൊഹാലിയിലും വീണു: നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് പരാജയം, ഓസീസ് ജയം നാല് വിക്കറ്റിന്‌ 

117 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പാണ് ഓസിസ് നിരയിലെ ടോപ് സ്‌കോറര്‍
മൊഹാലിയിലും വീണു: നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് പരാജയം, ഓസീസ് ജയം നാല് വിക്കറ്റിന്‌ 

മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിനെ ഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് എടുത്തത്. എന്നാൽ 13 പന്തുകൾ ബാക്കിനിൽക്കെ ഓസ്ട്രേലിയ ലക്ഷ്യംകണ്ടു. 117 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. 

91 റണ്‍സ് അടിച്ച് ഓപ്പണര്‍ ഉസ്മാന്‍ ഖവാചയും മികച്ച പ്രകടനം കാഴ്ചവച്ചു. ടേര്‍ണര്‍ പുറത്താകാതെ നേടിയ 84 റണ്‍സും ജയത്തിന് നിര്‍ണ്ണായകമായി. ഫിന്‍ച് (0), ഷോണ്‍ മാര്‍ഷ് (6), ഗ്ലെന്‍ മാക്‌സ് വെല്‍ (23), അലക്‌സ് കാരീ (21) എന്നിങ്ങനെയാണ് ഓസിസ് നിരയിലെ മറ്റ് താരങ്ങളുടെ പ്രകടനം.

ഇന്ത്യക്കായി ബുംറ മൂന്ന് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാധവ്, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ടോസ് ജയിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തും, ധവാനും ചേര്‍ന്ന് നല്‍കിയ അടിത്തറ വേണ്ടവിധം വിനിയോഗിക്കുവാന്‍ ഇന്ത്യന്‍ മധ്യനിരയ്ക്കായില്ല. 193 റണ്‍സിന്റെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് രോഹിത്തും ധവാനും ചേര്‍ന്ന് തീര്‍ത്തപ്പോള്‍ മധ്യനിരയില്‍ പന്തും, വിജയ് ശങ്കറും മാത്രമാണ് അല്‍പ്പമെങ്കിലും അവസരത്തിനൊത്ത് ഉയര്‍ന്നത്. 

പന്ത് 24 പന്തില്‍ നാല് ഫോറും ഒരു സിക്‌സും പറത്തി മടങ്ങിയപ്പോള്‍, 15 പന്തില്‍ നിന്നും ഒരു ഫോറും രണ്ട് സിക്‌സും പറത്തി വിജയ് ശങ്കര്‍ 26 റണ്‍സ് എടുത്ത് കളം വിട്ടു. കഴിഞ്ഞ കളിയില്‍ സെഞ്ചുറി നേടിയ കോഹ് ലിയെ ഏഴ് റണ്‍സ് എടുത്ത് നില്‍ക്ക് ഓസ്‌ട്രേലിയ മടക്കി. റായിഡുവിന് പകരം പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ച കെ.എല്‍.രാഹുല്‍ 31 പന്തില്‍ നിന്നും ഒരു ബൗണ്ടറിയോടെ 26 റണ്‍സ് എടുത്ത് പുറത്തായി. 

കേദാര്‍ ജാദവിനും കാര്യമായൊന്നും ചെയ്യാനായില്ല. പന്ത് മടങ്ങിയതിന് ശേഷം 22 പന്തുകള്‍ക്ക് ശേഷമാണ് ഇന്ത്യയ്ക്ക് ബൗണ്ടറി നേടുവാനായത് തന്നെ. അവസാന ഓവറുകളിലെ പോരായ്മ ലോക കപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തലവേദന തന്നെയാണ്. വിജയ് ശങ്കറിന്റെ അവസാന ഓവറിലെ കളിയാണ് ഇന്ത്യന്‍ സ്‌കോര്‍ 350 കടക്കുവാന്‍ സഹായിച്ചത്. രോഹിത് മടങ്ങിയതിന് ശേഷം രാഹുലും ധവാനും ചേര്‍ന്ന് 61 റണ്‍സിന്റെ കൂട്ടുകെട്ടും തീര്‍ത്തിരുന്നു. എന്നാല്‍ അതില്‍ 47 റണ്‍സും പിറന്നത് ധവാന്റെ ബാറ്റില്‍ നിന്നുമാണ്. പിന്നിട് വന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം ഒന്നൊന്നായി മടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com