മുന്‍നിരയിലെ എല്ലാവരും കൂടാരം കയറി; ഇന്ത്യ പതറുന്നു; വീണത് ആറ് വിക്കറ്റുകള്‍

ഓസ്‌ട്രേലിയക്കെതിരായ പരമ്പര നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ ഇന്ത്യ പതറുന്നു
മുന്‍നിരയിലെ എല്ലാവരും കൂടാരം കയറി; ഇന്ത്യ പതറുന്നു; വീണത് ആറ് വിക്കറ്റുകള്‍


ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ പരമ്പര നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ ഇന്ത്യ പതറുന്നു. 273 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ 147 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങുന്നു. 

56 റണ്‍സെടുത്ത ഓപണര്‍ രോഹിത് ശര്‍മ മാത്രമാണ് പിടിച്ചുനില്‍ക്കാനുള്ള ആര്‍ജവം കാട്ടിയത്. ശിഖര്‍ ധവാന്‍ (12), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (20), റിഷഭ് പന്ത് (16), വിജയ് ശങ്കര്‍ (16), ജഡേജ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 16 റണ്‍സുമായി കേദാര്‍ ജാദവും അഞ്ച് റണ്‍സുമായി ഭുനേശ്വര്‍ കുമാറും ബാറ്റിങ് തുടരുന്നു. 

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എടുത്തു. ഖവാജയുടെ സെഞ്ചുറിയും, ഹാന്‍ഡ്‌സ്‌കോമ്പിന്റെ അര്‍ധശതകവും, അവസാന ഓവറുകളില്‍ റിച്ചാര്‍ഡ്‌സന്‍ കണ്ടെത്തിയ റണ്‍സുമാണ് ഓസീസ് ഇന്നിങ്‌സിന് തുണയായത്. 

ഒരു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എന്ന നിലയില്‍ നിന്നും ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് എന്ന നിലയിലേക്ക് ഓസ്‌ട്രേലിയയെ എത്തിക്കുവാന്‍ ഇന്ത്യയ്ക്കായിരുന്നു. 300ന് അപ്പുറം അനായാസം സ്‌കോര്‍ എത്തിക്കാന്‍ തങ്ങള്‍ക്കാകുമെന്ന് ഓസീസ് തോന്നിച്ചുവെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ അതിന് അനുവദിച്ചില്ല. 

ഓപ്പണിങ്ങില്‍ ഫിഞ്ചും ഖവാജയും ചേര്‍ന്ന് തീര്‍ത്ത 76 റണ്‍സിന്റേയും, ഖവാജയും ഹാന്‍ഡ്‌സ്‌കോമ്പും ചേര്‍ന്ന് തീര്‍ത്ത 99 റണ്‍സിന്റേയും കൂട്ടുകെട്ടിന് പിന്നാലെ ഓസീസ് ഇന്നിങ്‌സില്‍ വലിയ കൂട്ടുകെട്ടുകളൊന്നും ഇന്ത്യ അനുവദിച്ചില്ല. 106 പന്തില്‍ നിന്നും പത്ത് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെയായിരുന്നു ഖവാജ വീണ്ടും ഇന്ത്യയ്ക്ക് തലവേദനയായത്. 

ഹാന്‍ഡ്‌സ്‌കോമ്പ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി മടങ്ങി. സ്‌റ്റൊയ്‌നിസിനും, മാക്‌സ്വെല്ലിനും, ടേര്‍ണറിനുമൊന്നും ക്രീസില്‍ അധിക സമയം നില്‍ക്കുവാനായില്ല. സ്‌റ്റൊയ്‌നിസും ടേര്‍ണറും 20 റണ്‍സ് എടുത്ത് പുറത്തായി. 

ഇന്ത്യന്‍ ബൗളര്‍മാരില്‍ ബൂമ്രയാണ് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഏറ്റവും പിശുക്കിയത്. പത്ത് ഓവറില്‍ ബൂമ്ര വഴങ്ങിയത് 39 റണ്‍സ് മാത്രം. ഭുവി 10 ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി 9 ഓവറില്‍ 57 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുമെടുത്തു. കുല്‍ദീപ് 10 ഓവറില്‍ വഴങ്ങിയത് 74 റണ്‍സാണ്. ജഡേജ 10 ഓവറില്‍ 45 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി മികവ് കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com