നാലാം സ്ഥാനത്ത് പൂജാര ബാറ്റ് ചെയ്യട്ടെ, ദ്രാവിഡിനെ പോലൊരു ബാറ്റ്‌സ്മാനെ ഏകദിനത്തില്‍ ലഭിക്കുമെന്ന് ഗാംഗുലി

ഏകദിനത്തില്‍ രാഹുല്‍ ദ്രാവിഡിന്റേത് പോലെ ടീമിനെ ശക്തിപ്പെടുത്തുവാന്‍ പൂജാരയ്ക്ക് കഴിയുമെന്ന് ഗാംഗുലി പറയുന്നു
നാലാം സ്ഥാനത്ത് പൂജാര ബാറ്റ് ചെയ്യട്ടെ, ദ്രാവിഡിനെ പോലൊരു ബാറ്റ്‌സ്മാനെ ഏകദിനത്തില്‍ ലഭിക്കുമെന്ന് ഗാംഗുലി

ഇനി ലോക കപ്പിന് മുന്‍പ് പരീക്ഷണം നടത്താന്‍ മറ്റൊരു രാജ്യാന്തര മത്സരം ഇല്ലെന്നിരിക്കേയും ഇന്ത്യയ്ക്ക് ബാറ്റിങ് ഓര്‍ഡറിലെ നാലാം സ്ഥാനം സംബന്ധിച്ച് ഉത്തരം ലഭിച്ചിട്ടില്ല. നാലാം സ്ഥാനം തലവേദന തീര്‍ത്ത് മുന്നില്‍ നില്‍ക്കുമ്പോള്‍ ഗാംഗുലി ഇവിടെ ബാറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന താരത്തെ കണ്ടാണ് ആരാധകര്‍ ഇപ്പോള്‍ ഞെട്ടുന്നത്. 

ലോക കപ്പില്‍ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ പൂജാരയെയാണ് താന്‍ പിന്തുണയ്ക്കുന്നത് എന്നാണ് ഗാംഗുലിയുടെ വാക്കുകള്‍. റിഷഭ് പന്ത്, വിജയ് ശങ്കര്‍, അമ്പാട്ടി റായിഡു എന്നിങ്ങനെ പല താരങ്ങളെ നാലാം സ്ഥാനത്ത് ഇന്ത്യ പരീക്ഷിച്ചുവെങ്കിലും വേണ്ട ഫലം ലഭിച്ചില്ല. ഈ സമയത്താണ് ഗാംഗുലി മറ്റൊരു ആശയം മുന്നോട്ടു വയ്ക്കുന്നത്. 

ഞാന്‍ ഈ പറയുന്നത് പലര്‍ക്കും വിശ്വസിക്കുവാന്‍ സാധിച്ചേക്കില്ല. ചിലര്‍ കളിയാക്കി ചിരിക്കുകയും ചെയ്യും. എന്നാല്‍ പൂജാര ഏകദിനത്തില്‍ ഇന്ത്യയ്ക്കായി നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. ഫീല്‍ഡിങ്ങില്‍ പൂജാരയ്ക്ക് പ്രശ്‌നങ്ങളുണ്ടായേക്കാം. പക്ഷേ മികച്ച ബാറ്റ്‌സ്മാനാണ് അദ്ദേഹമെന്നും ഇന്ത്യ ടിവിയിലെ ക്രിക്കറ്റ് ഷോയില്‍ പങ്കെടുത്തുകൊണ്ട് ഗാംഗുലി പറഞ്ഞു. 

എന്റെ ഈ അഭിപ്രായം പലരേയും ഞെട്ടിച്ചേക്കാം. എന്നാല്‍, ഇന്ത്യ ഇപ്പോള്‍ ഈ പൊസിഷനില്‍ പരീക്ഷിച്ചു കഴിഞ്ഞ ബാറ്റ്‌സ്മാന്‍മാരേക്കാള്‍ ക്വാളിറ്റി ബാറ്റ്‌സ്മാനെയാണ് വേണ്ടത് എങ്കില്‍ പൂജാരയെ പരിഗണിക്കണം. ഏകദിനത്തില്‍  രാഹുല്‍ ദ്രാവിഡിന്റേത് പോലെ ടീമിനെ ശക്തിപ്പെടുത്തുവാന്‍ പൂജാരയ്ക്ക് കഴിയുമെന്ന് ഗാംഗുലി പറയുന്നു. 

ദിനേശ് കാര്‍ത്തിക്കിനേക്കാള്‍ സാധ്യത സെക്കന്‍ഡ് വിക്കറ്റ് കീപ്പര്‍ പൊസിഷനില്‍ താന്‍ നല്‍കുന്നത് റിഷഭ് പന്തിനാണെന്നും ഗാംഗുലി പറഞ്ഞു. നിരവധി ഘട്ടങ്ങളില്‍ ദിനേശ് കാര്‍ത്തിക് നമുക്ക് ഹീറോ ആയിട്ടുണ്ട്. പക്ഷേ കേദാര്‍ ജാദവ് പോലുള്ളവര്‍ കളിക്കുന്നത് പോലെ നിര്‍ണായക ഘട്ടത്തില്‍ വലിയ ഇന്നിങ്‌സ് കളിച്ച് ടീമിനെ ജയത്തിലേക്ക് എത്തിക്കുവാന്‍ ദിനേശ് കാര്‍ത്തിക്കിന് സാധിച്ചിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com