ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വീണ്ടും ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡ് നായകൻ കെയ്ൻ വില്ല്യംസനെ മറികന്നാണ് കോഹ്‌ലി തലപ്പത്തേക്ക് വീണ്ടും കയറിയത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം തുടരുന്ന കോഹ്‌ലി ഏകദിന റാങ്കിങ്ങിലും ഒന്നാം സ്ഥാനത്ത് തന്നെയാണ്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ വില്യംസൻ കോഹ്‌ലിക്ക് പിന്നാലെ തന്നെയുണ്ട്. ഒന്നാം സ്ഥാനത്ത് 922 പോയിന്റാണ് കോഹ്‌ലിക്കുള്ളത്. വില്യംസന് 913 പോയന്റും. 881 പോയിന്റോടെ മൂന്നാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. യുവതാരം ഋഷഭ് പന്ത് 15ാം സ്ഥാനത്തുണ്ട്.
ഈ വര്‍ഷം ഒരു ടെസ്റ്റ് ഇന്നിങ്‌സ് മാത്രമാണ് കോഹ്‌ലി കളിച്ചത്. 23 റണ്‍സായിരുന്നു അതില്‍ നേടിയത്. എന്നാല്‍ പോയവര്‍ഷം കാഴ്ചവെച്ച ബാറ്റിങ് മികവില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ വെല്ലാന്‍ മറ്റാരുമുണ്ടായിരുന്നില്ല. 13 ടെസ്റ്റില്‍ നിന്ന് 55.08 റണ്‍സ് ശരാശരിയില്‍ 1322 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. പോയ വര്‍ഷത്തെ ഐസിസി ക്രിക്കറ്റര്‍ പുരസ്‌കാരവും കോഹ്‌ലിക്കായിരുന്നു.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ളത് രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമാണ്. ജഡേജ ആറാമതും അശ്വിന്‍ പത്താമതും നിൽക്കുന്നു. ടീം റാങ്കിങ്ങില്‍ 116 പോയിന്റോടെ ഇന്ത്യയാണ് ഒന്നാമത്. 108 പോയിന്റുള്ള ന്യൂസിലന്‍ഡാണ് രണ്ടാമത്. ബൗളർമാരിൽ ഓസീസ് താരം പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ