മുംബൈ: ലോകകപ്പിന് തയാറെടുക്കുന്ന വിരാട് കോഹ്ലിക്കും സംഘത്തിനുമുള്ള മുന്നറിയിപ്പാണ് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ തോൽവിയെന്ന് ഇന്ത്യൻ ഇതിഹാസവും ഇന്ത്യ എ, അണ്ടർ 19 ടീമുകളുടെ പരിശീലകനുമായ രാഹുൽ ദ്രാവിഡ്. ഇന്ത്യയിൽ നടന്ന അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര 2–3നാണ് ഓസീസ് പിടിച്ചത്. ഇംഗ്ലണ്ടിൽ പോയി അത്രയെളുപ്പം ലോകകപ്പും നേടി മടങ്ങാമെന്ന് ഇനി കരുതേണ്ടെന്ന് ദ്രാവിഡ് പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ച് ഇക്കുറി ലോകകപ്പ് കിരീടനേട്ടം അനായാസം സാധിക്കുമെന്നൊരു ചിന്ത ഉണ്ടായിരുന്നു. ഓസീസിനെതിരായ ഏകദിന പരമ്പരയിലെ തോൽവിയോടെ അതു മാറി. ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ അതീവ ശ്രദ്ധയോടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ കിരീടം നേടാനാകൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്ന് ദ്രാവിഡ് പറയുന്നു.
ഈ തോൽവി ഒരു അനുഗ്രഹമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഏകദിനത്തിൽ ഇന്ത്യയുടെ പ്രകടനം ഉജ്വലമാണ്. ലോകത്തിലെ ഒന്നാം നമ്പർ ടീമെന്ന നിലയിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യാന്തര ക്രിക്കറ്റിൽ പുലർത്തുന്ന അധീശത്വം കൊണ്ടും ഇക്കുറി ഇന്ത്യ അനായാസം ലോകകപ്പ് നേടും എന്നൊരു ചിന്തയുണ്ടായിരുന്നു. ഓസീസിനെതിരെ പരമ്പര നഷ്ടമായതോടെ അതിൽ മാറ്റം വന്നു.
അതേസമയം കിരീടം നേടാനുള്ള ഇന്ത്യയുടെ സാധ്യത കുറഞ്ഞതായി കരുതുന്നില്ല. ഇപ്പോഴും ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ മുന്നിൽത്തന്നെയുണ്ട് ഇന്ത്യ. എങ്കിലും കാര്യങ്ങൾ ഇനിയങ്ങോട്ട് കൂടുതൽ കഠിനമാകും. മികച്ച പ്രകടനം പുറത്തെടുത്താലേ രക്ഷയുള്ളൂവെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ