‘ഞാൻ ഒത്തുകളിച്ചതായി വാർത്തകൾ പ്രചരിച്ചു, ആകെ തകർന്നു പോയി‘; മനസ് തുറന്ന് ധോണി

ഐപിഎൽ വാതുവയ്പു വിവാദത്തിൽ മനസ്സു തുറന്ന് മുൻ ഇന്ത്യൻ നായകനും  ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനുമായ മഹേന്ദ്ര സിങ് ധോണി
‘ഞാൻ ഒത്തുകളിച്ചതായി വാർത്തകൾ പ്രചരിച്ചു, ആകെ തകർന്നു പോയി‘; മനസ് തുറന്ന് ധോണി

ചെന്നൈ: ഐപിഎൽ വാതുവയ്പു വിവാദത്തിൽ മനസ്സു തുറന്ന് മുൻ ഇന്ത്യൻ നായകനും  ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനുമായ മഹേന്ദ്ര സിങ് ധോണി. ‘റോർ ഓഫ് ദ് ലയൺ’ എന്ന പേരിൽ പുറത്തിറക്കുന്ന ഡോക്യു ഡ്രാമയിലാണ് ധോണി ഒത്തുകളി വിവാദത്തെക്കുറിച്ച് മനസ്സു തുറന്നത്.  തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും തിരിച്ചടി നേരിട്ടതുമായ കാലഘട്ടമായിരുന്നു വാതുവയ്പ് വിവാദമുയർന്ന 2013ലെ ഐപിഎൽ സീസണെന്ന് ധോണി വെളിപ്പെടുത്തി.

ഒത്തുകളി വിവാദത്തെ തുടർന്ന് ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളെ 2015ൽ രണ്ട് വർഷത്തേക്ക് ഐപിഎല്ലിൽ നിന്നു വിലക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ സീസണിൽ ലീ​ഗിലേക്ക് തിരിച്ചെത്തിയ ചെന്നൈ കിരീടവും നേടിയാണ് മടങ്ങിയത്. ഒത്തുകളി വിവാദത്തിന്റെയും ചെന്നൈ സൂപ്പർ കിങ്സിന്റെ തിരിച്ചുവരവിന്റെയും കഥ പറയുന്ന ഡോക്യു ഡ്രാമയാണ് ‘റോർ ഓഫ് ദ് ലയൺ’.

‘എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നു 2013. അന്ന് ഞാൻ തകർന്നതുപോലെ പിന്നീടൊരിക്കലും ജീവിതത്തിൽ തകർന്നിട്ടില്ല. അതിനു മുൻപ് 2007ലെ ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായപ്പോഴാണ് സമാനമായ നിരാശ ഉണ്ടായത്. അന്നു പക്ഷേ തീരെ മോശം പ്രകടനം കാഴ്ചവച്ചാണ് ഞങ്ങൾ യോഗ്യതാ റൗണ്ടിൽത്തന്നെ പുറത്തായത്. ഐപിഎൽ വാതുവയ്പു വിവാദത്തിൽ അതായിരുന്നില്ല സ്ഥിതി. അന്ന് ചിത്രം പൂർണമായും വ്യത്യസ്തമായിരുന്നു. ആളുകൾ വാതോരാതെ സംസാരിച്ചിരുന്നത് ഒത്തുകളിയെക്കുറിച്ചും വാതുവയ്പിനെക്കുറിച്ചുമായിരുന്നു. ഡോക്യു ഡ്രാമയുടെ ‘ഞങ്ങൾ എന്തു തെറ്റു ചെയ്തു’ എന്നു പേരിട്ട ആദ്യ എപ്പിസോഡിലാണ് ധോണി ഇക്കാര്യങ്ങൾ പറയുന്നത്.

വാതുവയ്പു വിവാദത്തിൽ ഞങ്ങൾ തീർച്ചയായും ശിക്ഷ അർഹിച്ചിരുന്നു. എന്നാൽ, ശിക്ഷയുടെ വ്യാപ്തിയിൽ മാത്രമായിരുന്നു സംശയം. ഒടുവിൽ രണ്ട് വർഷത്തേക്ക് ചെന്നൈ സൂപ്പർ കിങ്സിനെ വിലക്കാൻ തീരുമാനിച്ചതായി അറിഞ്ഞു. ടീമംഗങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ടീമിനെ വിലക്കുന്ന ഘട്ടത്തിൽപ്പോലും താരങ്ങളെന്ന നിലയിൽ ഞങ്ങളും, ക്യാപ്റ്റനെന്ന നിലയിൽ ഞാനും എന്തു തെറ്റു ചെയ്തു എന്നതായിരുന്നു മനസ്സിൽ ഉയർന്ന ചോദ്യം. 

ടീമിന്റെ ഭാഗത്തുനിന്ന് ചില പിഴവുകൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ഏതെങ്കിലും കളിക്കാർ ഈ വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നോ? ഈ പ്രതിസന്ധി ഘട്ടങ്ങളിലൂടെയെല്ലാം കടന്നുപോകാൻ മാത്രം എന്തു തെറ്റാണ് ടീമിലെ താരങ്ങൾ ചെയ്തത്? വാതുവച്ചെന്ന പേരിൽ പ്രചരിച്ച പേരുകളിൽ ഞാനുമുണ്ടായിരുന്നു. ടീമും ഞാനുമെല്ലാം വാതുവയ്പിൽ പങ്കെടുത്തെന്ന തരത്തിലാണ് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വാർത്തകൾ പ്രചരിപ്പിച്ചത്.

സത്യത്തിൽ ക്രിക്കറ്റിൽ ഇതു സാധ്യമാണോ? സാധ്യമായിരിക്കാം. കാരണം അമ്പയറിനോ ബാറ്റ്സ്മാനോ ബൗളർക്കോ വാതുവയ്ക്കാൻ കഴിയും. എങ്കിലും ടീമിലെ താരങ്ങളിൽ ഭൂരിഭാഗം പേരുടെയും സഹകരണമുണ്ടെങ്കിലല്ലേ മത്സരം ഒത്തുകളിക്കാൻ പറ്റൂ? അന്ന് ഇതേക്കുറിച്ച് ആരോടും സംസാരിക്കുന്നതു പോലും എനിക്കിഷ്ടമായിരുന്നില്ല.

എങ്കിലും വാതുവയ്പു വിവാദം എന്നെ കുത്തിനോവിച്ചുകൊണ്ടിരുന്നു. എന്റെ കളിയെ ഇതൊന്നും ബാധിക്കരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. കാരണം, എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം ക്രിക്കറ്റാണ്. ഞാൻ ഇന്ന് എന്തൊക്കെ നേടിയിട്ടുണ്ടെങ്കിലും അതെല്ലാം ക്രിക്കറ്റ് തന്നതാണ്. അതുകൊണ്ടുതന്നെ ജീവിതത്തിൽ എനിക്കു ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റ് കൊലപാതകം പോലുമല്ല. അത് വാതുവയ്പാണ്. കാരണം അത്തരം നടപടികളിൽ ഞാൻ സഹകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പ്രത്യാഘാതം എത്ര വലുതായിരിക്കും ‘- ധോണി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com