ടൂറിൻ: കടുത്ത അച്ചടക്ക നടപടിയിൽ നിന്ന് രക്ഷപ്പെട്ട് യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയ ശേഷം ക്രിസ്റ്റ്യാനോ നടത്തിയ ആഹ്ലാദ പ്രകടനം വിവാദമായിരുന്നു. ഇതിനെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
വിഷയത്തിൽ സൂപ്പർ താരത്തിന് വിലക്ക് കിട്ടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പിഴ മാത്രം വിധിക്കാൻ ആണ് യുവേഫ തീരുമാനിച്ചത്. 20000 യൂറോ ആണ് റൊണാൾഡോ പിഴ അടക്കേണ്ടത്.
ആദ്യ പാദ പ്രീ ക്വാർട്ടറിൽ യുവന്റസിനെ പരാജയപ്പെടുത്തിയ ശേഷം അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനത്തിന് സമാനമായാണ് റൊണാൾഡോയുടെ ആഹ്ലാദ പ്രകടനവും. വിലക്ക് ഇല്ല എന്ന് ഉറപ്പായതോടെ ക്വാർട്ടറിൽ അയാക്സിനെതിരെ റൊണാൾഡോ ഇറങ്ങും. യുവന്റസ് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണിത്.
നേരത്തെ ആദ്യ പാദ പോരാട്ടം 2-0ത്തിന് വിജയിച്ചിരുന്നു. വിജയം ആഘോഷിക്കാനായി സമിയോണി നടത്തിയ അസ്ലീലം കലർന്ന ആഹ്ലാദ പ്രകടനം ഏറെ വിവാദമായിരുന്നു. പ്രകടനത്തിന്റെ പേരിൽ പിന്നീട് അദ്ദേഹം പരസ്യമായി മാപ്പു പറയേണ്ടതായും ഒപ്പം പിഴ അടക്കേണ്ടതായും വന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ