കൊൽക്കത്ത: ഐപിഎല്ലിലെ ഇന്നത്തെ ആദ്യ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് മിന്നും തുടക്കം. ടോസ് നേടി കൊൽക്കത്ത ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു. കൂറ്റനടികളുമായി ഓപണർമാരായ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും ചേർന്ന് ഹൈദരാബാദിന് മിന്നൽ തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റ് വീഴ്ത്താൻ കൊൽക്കത്തയ്ക്ക് 118 റൺസ് വരെ കാത്തിരിക്കേണ്ടി വന്നു.
പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന വാർണർ ഓസീസ് ടീമിലേക്കുള്ള വിളി കാത്തുനിൽക്കുന്ന ഘട്ടത്തിലാണ്. ഐപിഎല്ലിലെ മികച്ച പ്രകടനം തന്റെ ഓസീസ് ടീമിലേക്കുള്ള മടക്കം അനായാസമാക്കുമെന്ന് അറിയാവുന്ന വാർണർ ഉജ്ജ്വല ബാറ്റിങാണ് പുറത്തെടുത്തത്. അർധ സെഞ്ച്വറിയുമായി വാർണർ കളം വാണപ്പോൾ ഹൈദരാബാദ് ബോർഡിലേക്ക് റൺസൊഴുകി. മറുഭാഗത്ത് ബെയർസ്റ്റോ മികച്ച പിന്തുണ നൽകി. വാർണർ 45 പന്തിൽ ഒൻപത് ഫോറും രണ്ട് സിക്സും സഹിതം 75 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്നു.
35 പന്തിൽ 39 റൺസെടുത്ത ബെയർസ്റ്റോയെ പുറത്താക്കി പിയൂഷ് ചൗളയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഹൈദരാബാദ് 14 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 129 റൺസെന്ന നിലയിൽ. പത്ത് റൺസുമായി വിജയ് ശങ്കറാണ് വാർണറിന് കൂട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ