ലോകകപ്പിന് പോകുമ്പോള്‍ ഭാര്യമാരേയും കൂട്ടാം; കളിക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ബിസിസിഐ

പാചകക്കാരനും ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ടാവും. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇടയില്‍ ഭക്ഷണ കാര്യത്തില്‍ ഇന്ത്യന്‍ സംഘത്തിലെ ചില താരങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു
ലോകകപ്പിന് പോകുമ്പോള്‍ ഭാര്യമാരേയും കൂട്ടാം; കളിക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ബിസിസിഐ

 ലോക കപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കുമ്പോള്‍ കുടുംബത്തെ ഒപ്പം കൂട്ടാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ അനുമതി. 20 മുതല്‍ 30 ദിവസം വരെ കളിക്കാര്‍ക്കൊപ്പം കുടുംബാംഗങ്ങള്‍ക്ക് നില്‍ക്കാനുള്ള അനുവാദമാണ് ബിസിസിഐ നല്‍കുന്നത്. 

ലോക കപ്പ് പോലെ വലിയ സമ്മര്‍ദ്ദം കളിക്കാരില്‍ നിറയ്ക്കുന്ന ടൂര്‍ണമെന്റിന്റെ സമയത്ത് കുടുംബാംഗങ്ങളുടെ സാന്നിധ്യം സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് താരങ്ങളെ സഹായിക്കുമെന്ന് വിലയിരുത്തിയാണ് ബിസിസിഐയുടെ നീക്കം. വിദേശ പര്യടനങ്ങളുടെ സമയത്ത് കുടുംബാംഗങ്ങളേയും ഒപ്പം കൂട്ടുവാന്‍ അനുവദിക്കണം എന്ന ആവശ്യം കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യന്‍ ടീം ഉന്നയിച്ചു വരികയായിരുന്നു. 

2018ല്‍ ഇന്ത്യ കൂടുതലും കളിച്ചത് വിദേശ പര്യടനങ്ങളായിരുന്നു എങ്കിലും ഭാര്യമാരെ ഒപ്പം കൂട്ടുവാനുള്ള അനുവാദം ബിസിസിഐ നല്‍കിയിരുന്നില്ല. 45 ദിവസത്തെ പര്യടനം ആണെങ്കില്‍, ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷം കുടുംബങ്ങളെ കളിക്കാര്‍ക്ക് ഒപ്പം കൂട്ടാമെന്നാണ് ബിസിസിഐയുടെ നിലപാട്. ലോകകപ്പിനായി ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലെത്തി കഴിഞ്ഞ് 15 ദിവസത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് താരങ്ങള്‍ക്കൊപ്പം ചേരാം. 

മെയ് 22നാണ് കോഹ് ലിയും സംഘവും ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ജൂണ്‍ അഞ്ചിന് സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് കളിക്കാര്‍ക്കൊപ്പം നില്‍ക്കാം. ഇന്ത്യ സെമിയില്‍ എത്തുകയാണ് എങ്കില്‍ സെമിക്ക് മുന്‍പ് കുടുംബാംഗങ്ങള്‍ തിരികെ മടങ്ങുകയും വേണം. 

പാചകക്കാരനും ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ടാവും. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇടയില്‍ ഭക്ഷണ കാര്യത്തില്‍ ഇന്ത്യന്‍ സംഘത്തിലെ ചില താരങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ട്രാവലിങ് കുക്കിനെ ഒപ്പം കൂട്ടാന്‍ ഇന്ത്യന്‍ സംഘത്തിന് ബിസിസിഐ അനുമതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com