'ഇത്  തെരുവ് ക്രിക്കറ്റല്ല, ഐപിഎല്ലാണ്' ; അമ്പയർമാർക്കെതിരെ രോഷാകുലനായി വിരാട് കോഹ് ലി

അമ്പയര്‍മാര്‍ കണ്ണു തുറന്നുവേണം നില്‍ക്കാന്‍. അത് തീര്‍ച്ചയായും ഒരു നോബോളായിരുന്നു. ആ തീരുമാനമാണ് മത്സരഫലം പാടെ മാറ്റിമറിച്ചത്
'ഇത്  തെരുവ് ക്രിക്കറ്റല്ല, ഐപിഎല്ലാണ്' ; അമ്പയർമാർക്കെതിരെ രോഷാകുലനായി വിരാട് കോഹ് ലി

മുംബൈ : ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മൽസരത്തിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ് ലി. മുംബൈ ഇന്ത്യൻസിന്റെ ലസിത് മലിംഗ എറിഞ്ഞ ഇന്നിങ്‌സിലെ അവസാന പന്ത് നോബോളാണെന്ന് റീപ്ലേയില്‍ പലവട്ടം കണ്ടെങ്കിലും അത് അമ്പയര്‍ എസ്.രവിയുടെ കണ്ണില്‍ പെട്ടില്ല. നിർണായക സമയത്തെ അമ്പയറുടെ നോട്ടപ്പിശകാണ് കോഹ് ലിയെ ചൊടിപ്പിച്ചത്. 

മലിംഗ അവസാന പന്തെറിയാന്‍ എത്തുമ്പോള്‍ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സാണ്. ടൈയ്ക്ക് ആറും. എന്നാല്‍, മലിംഗയുടെ ഫുള്‍ടോസിനെ നേരിട്ട ദുബെയ്ക്ക് റണ്ണെടുക്കാന്‍ കഴിയാതെ വന്നതോടെ റോയൽ ചലഞ്ചേഴ്സ് ആറു റണ്‍സിന് തോറ്റു. അവസാന പന്ത് അമ്പയര്‍ നോബോള്‍ വിളിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ഒരു എക്‌സ്ട്രാ റണ്ണും ഒരു ഫ്രീഹിറ്റും ലഭിക്കുമായിരുന്നു. 

41 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത് ഉജ്വല ഫോമില്‍ മറുഭാഗത്ത് നില്‍ക്കുന്ന എ ബി ഡിവില്ല്യേഴ്‌സിന് സ്‌ട്രൈക്കും ലഭിക്കുമായിരുന്നു. ജയിക്കാനുള്ള ആ സാധ്യത അമ്പയറുടെ നോട്ടപ്പിശക് മൂലം ബാം​ഗ്ലൂരിന് നഷ്ടമായി. അമ്പയറുടെ പിഴവിനെതിരെ മൽസരശേഷം വിരാട് കോഹ് ലി പൊട്ടിത്തെറിച്ചു. 

നമ്മള്‍ കളിക്കുന്നത് ഐപിഎല്‍ ക്രിക്കറ്റാണ്. അല്ലാതെ ക്ലബ് ക്രിക്കറ്റല്ല. അവസാന പന്തിലെ തീരുമാനം ശരിക്കും പരിഹാസ്യമായിരുന്നു. അമ്പയര്‍മാര്‍ കണ്ണു തുറന്നുവേണം നില്‍ക്കാന്‍. അത് തീര്‍ച്ചയായും ഒരു നോബോളായിരുന്നു. ആ തീരുമാനമാണ് മത്സരഫലം പാടെ മാറ്റിമറിച്ചത്. അവര്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതുണ്ട്- കോഹ് ലി രോഷം മറച്ചുവെക്കാതെ തന്നെ പറഞ്ഞു. 

ടീം വിജയിച്ചെങ്കിലും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും അമ്പയറുടെ വീഴ്ചയില്‍ അസംതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം പിഴവുകള്‍ ക്രിക്കറ്റിന് നല്ലതല്ല. ഇതിന് മുന്‍പ ഭുംറ എറിഞ്ഞ ഒരു പന്ത് വൈഡ് വിളിച്ചു. എന്നാല്‍ അത് ശരിക്കും വൈഡായിരുന്നില്ല. കളിക്കാര്‍ക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല. ഇതിന് എന്താണ് പരിഹാരം എന്നെനിക്ക് അറിയില്ല. ഇക്കാര്യത്തില്‍ ഐ.സി.സി.യും ബി.സി.സി.ഐ.യും എന്തെങ്കിലും ചെയ്‌തേ പറ്റൂ-രോഹിത് ശര്‍മ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. മറുപടിയായി ബാറ്റ് ചെയ്ത ആര്‍.സി.ബിക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാനായത്. രണ്ട് മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ ജയമായിരുന്നു ഇത്. ആര്‍.സി.ബി കളിച്ച രണ്ട് മത്സരങ്ങളും തോറ്റ് ഏഴാം സ്ഥാനത്താണ്. മുംബൈ ഇന്ത്യന്‍സ് അഞ്ചാമതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com