മൊഹാലി: ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന് രണ്ടാം വിജയം. 177 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് എട്ട് പന്ത് ബാക്കി നിൽക്കെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കളി ജയിച്ചത്.
ഗെയിലും കെ എൽ രാഹുലും മായങ്കും ബാറ്റിങിൽ ഒരു കൈ വച്ചതോടെ മുംബൈ തരിപ്പണമായി. ഓപ്പണർ കെ എൽ രാഹുൽ 71 റൺസുമായി പുറത്താകാതെ നിന്നു. രാഹുലുമായി ചേർന്ന് ഹാഫ് സെഞ്ചുറി തികച്ച ശേഷമാണ് ക്രിസ് ഗെയിൽ മടങ്ങിയത്. ക്രുണാലിന്റെ പന്തിൽ ഗെയിൽ ഹാർദികിന്റെ കൈകളിലായാണ് പുറത്തായത്.
24 പന്തിൽ നിന്ന് 40 റൺസുമായി മടങ്ങിയ ഗെയിലിന് പിന്നിലെ എത്തിയത് മായങ്കായിരുന്നു. നാല് ഫോറും രണ്ട് സിക്സുമെടുത്ത മായങ്കിനെ ക്രുണാൽ റിട്ടേണിൽ കുടുക്കി.നാലാമനായി എത്തിയ മില്ലർ ഉറച്ച പിന്തുണ നൽകിയതോടെ അനായാസം രാഹുൽ വിജയതീരത്ത് എത്തിക്കുകയായിരുന്നു.
ടോസ് നഷ്ടമായി ബാറ്റിങിന് ഇറങ്ങിയ മുംബൈ മികച്ച തുടക്കം നേടിയെങ്കിലും അധിക നേരം പിടിച്ച് നില്‍ക്കാനായില്ല. 39 പന്തില്‍ 60 റണ്‍സ് നേടിയ ക്വിന്റണാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. 19 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 31 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈയുടെ സ്‌കോര്‍ 150 കടത്തിയത്. യുവരാജ് സിങിനും കളിയില്‍ തിളങ്ങാനായില്ല.
മുഹമ്മദ് ഷമി, ജോയ്ന്‍, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വീതവും ആന്‍ഡ്രൂ ടൈ ഒരു വിക്കറ്റും പഞ്ചാബിനായി നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ