വീണ്ടുമൊരു മുംബൈ- ചെന്നൈ കലാശപ്പോര്; ഓപ്പണര്‍മാര്‍ കസറി, ഡല്‍ഹിയെ ആറുവിക്കറ്റിന് തോല്‍പ്പിച്ചു

ഐപിഎല്ലില്‍ വീണ്ടുമൊരു മുംബൈ ഇന്ത്യന്‍സ് -ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനല്‍
വീണ്ടുമൊരു മുംബൈ- ചെന്നൈ കലാശപ്പോര്; ഓപ്പണര്‍മാര്‍ കസറി, ഡല്‍ഹിയെ ആറുവിക്കറ്റിന് തോല്‍പ്പിച്ചു

വിശാഖപട്ടണം: ഐപിഎല്ലില്‍ വീണ്ടുമൊരു മുംബൈ ഇന്ത്യന്‍സ് -ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനല്‍. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പിച്ചാണ് ചെന്നൈ കലാശപ്പോരിന് യോഗ്യത നേടിയത്.  നാലു വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇരുവരും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. മെയ് പന്ത്രണ്ടിന് ഹൈദരാബാദിലാണ് ഫൈനല്‍.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ചെന്നൈ നിശ്ചിത ഓവറില്‍ ഡല്‍ഹിയെ 147 റണ്‍സില്‍ ഒതുക്കി.  ഒന്‍പതുവിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈയ്ക്ക് മുന്‍പില്‍ ഡല്‍ഹി 148 റണ്‍സിന്റെ വിജയലക്ഷ്യം നീട്ടിയത്.ചെന്നൈ ആറ് പന്ത് ശേഷിക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നത്.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരാണ് ചെന്നൈയുടെ വിജയം അനായാസമാക്കിയത്. ഡുപ്ലെസി 39 പന്തില്‍ നിന്നും വാട്‌സണ്‍ 32 പന്തില്‍ നിന്നും 50 റണ്‍സ് നേടി പുറത്തായി. പതിനെട്ട് പന്തില്‍ നിന്ന് 19 റണ്‍സെടുത്ത അമ്പാട്ടി റായിഡുവും ഡ്വെയ്ന്‍ ബ്രാവോയും ചേര്‍ന്നാണ് മത്സരം ഫിനിഷ് ചെയ്തത്. അവസാന പന്ത് അതിര്‍ത്തി കടത്തിയാണ് ബ്രാവോ മത്സരം അവസാനിപ്പിച്ചത്.

ഒന്‍പത് പന്തില്‍ നിന്ന് ഒന്‍പത് റണ്‍സെടുത്ത എം എസ് ധോനി ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം വേണ്ട സമയത്താണ് ഇശാന്ത് ശര്‍മയുടെ പന്തില്‍ പോളിന് ക്യാച്ച് നല്‍കി മടങ്ങിയത്. സുരേഷ് റെയ്‌ന 11 റണ്‍സാണ് നേടിയത്.

ഡല്‍ഹിക്കുവേണ്ടി ബൗള്‍ട്ടും അക്‌സര്‍ പട്ടേലും അമിത് മിശ്രയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ ബാറ്റ്‌സ്മാന്മാര്‍ക്കാര്‍ക്കും ചെന്നൈ ബൗളിങ്ങിനെ കാര്യമായി പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. 25 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ഋഷഭ് പന്താണ് ടോപ് സ്‌കോറര്‍. മണ്‍റോ 24 പന്തില്‍ നിന്ന് 27 റണ്‍സെടുത്തു. 

ചെന്നൈയ്ക്കുവേണ്ടി ചാഹര്‍, ഹര്‍ഭജന്‍ സിങ്, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഡല്‍ഹിയെ തോല്‍പ്പിച്ച ചെന്നൈയ്ക്ക് ഇത് എട്ടാം ഫൈനലാണ്. 2015ലാണ് ചെന്നൈയും മുംബൈയും ഏറ്റവും അവസാനമായി ഫൈനലില്‍ ഏറ്റുമുട്ടിയത്. അന്ന് മുംബൈയ്ക്കായിരുന്നു ജയം. അതിന് മുന്‍പ് 2013ലും 2010ലും ഇവര്‍ ഫൈനലില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com