ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗെര്‍ഡിയോളയ്ക്ക്. ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപിനെ പിന്തള്ളിയാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഗെര്‍ഡിയോള പുരസ്‌കാരം നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കിയതിന്റെ മികവാണ് ഗെര്‍ഡിയോളയ്ക്ക് തുണയായത്. മൂന്ന് ദിവസം മുന്‍പ് മികച്ച പരിശീലകനുള്ള മാനേജേഴ്‌സ് അസോസിയേഷന്റെ പുരസ്‌കാരവും ഗെര്‍ഡിയോളയ്ക്ക് തന്നെയായിരുന്നു. ഇതോടെ ഇരട്ട നേട്ടവും പരിശീലകന്‍ സ്വന്തമാക്കി.
മാഞ്ചസ്റ്റർ സിറ്റിയെ തുടർച്ചയായ രണ്ടാം പ്രീമിയർ ലീഗ് കിരീടത്തിലേക്കാണ് ഗെർഡിയോള നയിച്ചത്. പോയ സീസണിലും ടീമിനെ ചാമ്പ്യന്മാരാക്കിയതായിരുന്നു ഗെർഡിയോളയെ തേടി മികച്ച മാനേജർക്കുള്ള പുരസ്കാരമെത്താൻ കാരണം.
ലിവർപൂളുമായി നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷമായിരുന്നു മാഞ്ചസ്റ്റർ സിറ്റി ഇക്കുറി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്. 98 പോയിന്റോടെ സിറ്റി കിരീടം ചൂടിയപ്പോൾ, ഒരു പോയിന്റ് മാത്രം പിന്നിലായിരുന്നു രണ്ടാം സ്ഥാനക്കാരായ ലിവർപൂൾ. ക്ലോപിന് പുറമെ ടോട്ടനം പരിശീലകൻ പൊച്ചറ്റിനോ, വോൾവ്സ് പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോ എന്നിവരായിരുന്നു ഗെർഡിയോളയ്ക്കൊപ്പം മികച്ച മാനേജരാകാനുള്ള മത്സരത്തിനായി രംഗത്തുണ്ടായിരുന്നത്.
പ്രീമിയര്‍ ലീഗ് കിരീടത്തിന് പുറമെ ഇത്തവണത്തെ ലീഗ് കപ്പ് കിരീടവും മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയിരുന്നു. വരുന്ന ശനിയാഴ്ച നടക്കുന്ന എഫ്എ കപ്പ് ഫൈനലില്‍ അവര്‍ വാട്‌ഫോര്‍ഡിനെ നേരിടാനിറങ്ങുകയാണ്. ഇതിലും വിജയിച്ചാല്‍ ഇംഗ്ലണ്ടില്‍ ഒരു സീസണില്‍ മൂന്ന് കിരീടങ്ങളെന്ന നേട്ടത്തില്‍ ആദ്യമായി എത്താനും സിറ്റിക്ക് സാധിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ