നേരിടുന്നത് അസുഖങ്ങളുടെ കഠിന മത്സരങ്ങള്‍; ജീവിതത്തിലേക്ക് മടങ്ങാനുള്ള പ്രചോദനവുമായി കുഞ്ഞുങ്ങള്‍ക്ക് ചുറ്റും മെസിയും ഗ്രിസ്മാനുമെല്ലാം ഉണ്ട്

കളിച്ചു ചിരിച്ച് ഉല്ലസിച്ചു നടക്കേണ്ട പ്രായത്തില്‍ മാരക അസുഖങ്ങളോട് മല്ലടിച്ച് ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് സന്തോഷം പകരുന്നതിനായി പുത്തന്‍ രീതി
നേരിടുന്നത് അസുഖങ്ങളുടെ കഠിന മത്സരങ്ങള്‍; ജീവിതത്തിലേക്ക് മടങ്ങാനുള്ള പ്രചോദനവുമായി കുഞ്ഞുങ്ങള്‍ക്ക് ചുറ്റും മെസിയും ഗ്രിസ്മാനുമെല്ലാം ഉണ്ട്

മാഡ്രിഡ്: കളിച്ചു ചിരിച്ച് ഉല്ലസിച്ചു നടക്കേണ്ട പ്രായത്തില്‍ മാരക അസുഖങ്ങളോട് മല്ലടിച്ച് ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് സന്തോഷം പകരുന്നതിനായി പുത്തന്‍ രീതി പരീക്ഷിച്ച് സ്പാനിഷ് ഫുട്‌ബോള്‍ മാഗസിന്‍ പനേങ്കയും സന്നദ്ധ സംഘടന വി ആര്‍ സുസയും. ഡീഗോ ലൗട്ടന്‍, ഇറിനെ ലബെറ്റ്, ഫെഡെ ബോട്ടെല്ല എന്നിവരാണ് വിആര്‍ സുസെയുടെ പ്രവര്‍ത്തകര്‍. മൂവരുമാണ് ആശയത്തിന് പിന്നില്‍.

അസുഖ ബാധിതരായി ആശുപത്രികളില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ ഇഷ്ട ഫുട്‌ബോള്‍ താരങ്ങളുടെ ജേഴ്‌സികള്‍ സമ്മാനിക്കുന്ന പദ്ധതിക്കാണ് ഇവര്‍ തുടക്കമിട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവരുടെ കൈവശമുള്ള താരങ്ങള്‍ ധരിച്ച ജേഴ്‌സില്‍ ഇവര്‍ക്ക് അയച്ചു കൊടുക്കാം. ഇങ്ങനെ ലഭിക്കുന്ന ജേഴ്‌സികള്‍ കുഞ്ഞുങ്ങള്‍ക്ക് ആശുപത്രികളില്‍ ധരിക്കുന്നതിനായി ഗൗണ്‍ രൂപത്തിലേക്ക് മാറ്റി വിതരണം ചെയ്യും. 

ആദ്യ പരീക്ഷണം സ്‌പെയിനിലുള്ള സാന്‍ റഫാല്‍ ആശുപത്രിയില്‍ നടത്തി. ഇത് വന്‍ വിജയമാണ് കണ്ടത്. ഇതോടെയാണ് പദ്ധതി വിപുലപ്പെടുത്താന്‍ സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. 

ലോകത്ത് എല്ലായിടത്തുമുള്ള ആശുപത്രികളില്‍ നിരവധി കുട്ടികളാണ് ജീവിതത്തിലെ അവരുടെ ഏറ്റവും കഠിനമേറിയ മത്സരങ്ങളെ നേരിടുന്നത്. തങ്ങള്‍ സ്വപ്‌നം കാണുന്ന സൂപ്പര്‍ താരങ്ങളുടെ  ജേഴ്‌സികള്‍ അണിയാന്‍ ലഭിക്കുന്നതോടെ അസുഖത്തില്‍ നിന്ന് വേഗത്തില്‍ രക്ഷ പ്രാപിക്കാനുള്ള പ്രചോദനം അവര്‍ക്ക് ലഭിക്കുന്നു. ഇത്തരത്തില്‍ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായും മറ്റും കണ്ടെത്തിയിട്ടുണ്ട്. 

പദ്ധതി തുടങ്ങി 24 മണിക്കൂറിനുള്ളില്‍ തന്നെ വലിയ തോതിലുള്ള പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. ആര്‍ക്കും ഈ പദ്ധതിയില്‍ അംഗമാകാമെന്നും സംഘാടകര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com