മാഡ്രിഡ്: ഇതുപോലൊരു സീസൺ സമീപ കാലത്തൊന്നും റയൽ മാഡ്രിഡിനുണ്ടായിട്ടില്ല. സ്വന്തം ഗ്രൗണ്ടിൽ സ്പാനിഷ് ലാ ലിഗ ഈ സീസണിലെ അവസാന മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡ് റയൽ ബെറ്റിസിനോട് പരാജയം ഏറ്റുവാങ്ങി. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയലിന്റെ നാണംകെട്ട തോൽവി. സമീപ കാലത്തെ ഏറ്റവും മോശം സീസണിനാണ് റയൽ തിരശീലയിട്ടത്.
റയലിന്റെ മൈതാനമായ സാന്റിയോഗ ബെർണബുവിൽ രണ്ടാം പകുതിയിലാണ് ആതിഥേയരുടെ ഹൃദയം തകർത്ത ബെറ്റിസ് ഗോളുകൾ. 61ാം മിനുട്ടിൽ ലോറൻ മൊറോണും 75ാം മിനുട്ടിൽ ജെസെയുമാണ് ബെറ്റിസിനായി ഗോളുകൾ നേടിയത്. തോൽവിയോടെ റയൽ ഈ സീസണിലും മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബാഴ്സലോണ കിരീടം സ്വന്തമാക്കിയപ്പോൾ അത്‌ലറ്റിക്കോ മഡ്രിഡ് രണ്ടാമതുമാണ്
68 പോയിന്റുകൾ മാത്രമാണ് ഇക്കുറി റയലിന് നേടാനായത്. 2001- 02 സീസണിലാണ് ഇതിനുമുമ്പ് റയലിന് എഴുപത് പോയിന്റേ നേടാനാകാതെ വന്നത്. ഈ സീസണിൽ പന്ത്രണ്ട് മത്സരങ്ങളിലാണ് റയൽ തോൽവിയറിഞ്ഞത്.
പരിശീലകർ മാറി മാറിയെത്തിയതും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീം മാറ്റവുമടക്കം നിരവധി വിഷയങ്ങൾ ടീമിനെ ഇത്തവണ ബാധിച്ചു. ടീമിന് ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം സമ്മാനിച്ച സിനദിൻ സിദാൻ തിരിച്ചെത്തിയത് അവർക്ക് ആശ്വാസമാകുന്ന ഘടകമാണ്. ട്രാൻസ്ഫർ വിപണിയിൽ കാര്യമായ ഇടപെടൽ നടത്തി ടീം അടുത്ത സീസണിൽ ഉജ്ജ്വല തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ