കടലാസില്‍ മാത്രമാണ് കോഹ് ലി നായകന്‍, ഗ്രൗണ്ടിലെ നായകന്‍ ധോനിയാണെന്ന് സുരേഷ് റെയ്‌ന

നായകന്മാരുടെ നായകനാണ് ധോനി. ധോനി സ്റ്റംപിന് പിന്നില്‍ വരുന്നത് കോഹ് ലിക്ക് ആത്മവിശ്വാസം നല്‍കുന്നു
കടലാസില്‍ മാത്രമാണ് കോഹ് ലി നായകന്‍, ഗ്രൗണ്ടിലെ നായകന്‍ ധോനിയാണെന്ന് സുരേഷ് റെയ്‌ന

രേഖകളില്‍ ധോനി നായകനായിരിക്കില്ല. പക്ഷേ, ഗ്രൗണ്ടില്‍ കോഹ് ലിയുടെ നായകന്‍ ധോനിയാണ്, ഗ്രൗണ്ടില്‍ നായകന്‍ ധോനി തന്നെയാണ്...ലോകകപ്പ് മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ ധോനിയുടെ നായകത്വത്തെ പ്രശംസിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. 

ടീം ക്യാപ്റ്റനായിരുന്നപ്പോഴുള്ള റോള്‍ തന്നെയാണ് ധോനി ഇപ്പോഴും ചെയ്യുന്നത്. സ്റ്റംപിന് പിന്നില്‍ നിന്നും ബൗളര്‍മാരോട് സംസാരിക്കുന്നു, ഫീല്‍ഡ് സെറ്റ് ചെയ്യുന്നു. നായകന്മാരുടെ നായകനാണ് ധോനി. ധോനി സ്റ്റംപിന് പിന്നില്‍ വരുന്നത് കോഹ് ലിക്ക് ആത്മവിശ്വാസം നല്‍കുന്നു. കോഹ് ലിയത് സമ്മതിക്കുന്നുമുണ്ട്. കോഹ് ലിയാണ് നായകന്‍ എങ്കില്‍ പോലും ഗ്രൗണ്ടില്‍ ധോനി തന്നെയാണ് നായകനെന്ന് റെയ്‌ന പറയുന്നു. 

ഇംഗ്ലണ്ട് ലോകകപ്പ് കോഹ് ലിക്ക് മികച്ചതാവുമെന്നും റെയ്‌ന വിലയിരുത്തുന്നു. ആത്മവിശ്വാസമുള്ള കളിക്കാരനും, നായകനുമാണ് കോഹ് ലി. കോഹ് ലിക്ക് നിര്‍ണായകമായ ലോകകപ്പാണ് ഇത്. അവിടെ തന്റെ റോള്‍ എന്തെന്നത് കോഹ് ലിക്ക് നന്നായി അറിയാം. കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കോഹ് ലിക്കാവണം. ലോകകപ്പ് ജയിക്കാന്‍ പ്രാപ്തമായ ടീമാണ് ഇന്ത്യയുടേത്, റെയ്‌ന പറയുന്നു. 

ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാവും ഈ ലോകകപ്പില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാവുകയെന്നും റെയ്‌ന ചൂണ്ടിക്കാണിക്കുന്നു. ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും മികവ് കാണിക്കാന്‍ ഹര്‍ദിക്കിനാവും. നിര്‍ണായകമായ 6-7 ഓവറും എറിനായാവും. തിളങ്ങാന്‍ മാനേജ്‌മെന്റില്‍ നിന്നും ഹര്‍ദിക്കിന് മികച്ച പിന്തുണ ലഭിക്കണം. ഐപിഎല്ലിലെ ആത്മവിശ്വാസം ലോകകപ്പിലേക്കും കൊണ്ടുവരാനായാല്‍ നമ്മുടെ ഗെയിം ചെയിഞ്ചര്‍ ഹര്‍ദിക്ക് ആയിരിക്കും. 

ബൗളിങ്ങിലേക്ക് വരുമ്പോള്‍ നമുക്ക് ഇടംകയ്യന്‍ പേസര്‍മാരില്ല. 2011ല്‍ നമുക്ക് സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ എന്നിവരുണ്ടായി. അത് മാത്രമാണ് ടീമില്‍ ഒരു പ്രശ്‌നമായി കാണുന്നത്. ഇടംകയ്യന്‍ പേസര്‍മാരെ സൂക്ഷിച്ചു വേണം നമ്മള്‍ നേരിടാന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ ഇടംകയ്യന്‍ പേസര്‍മാരാണ് നമ്മുടെ വിക്കറ്റ് കൂടുതലായി വീഴ്ത്തുന്നത്. പാകിസ്താന്റെ മുഹമ്മദ് അമീറാണെങ്കിലും, വഹാബ് റിയാസ് ആണെങ്കിലും ബോള്‍ട്ട്, സ്റ്റാര്‍ക് എന്നിവരായാലും ഇന്ത്യയ്‌ക്കെതിരെ മികവ് കാട്ടിയിട്ടുണ്ടെന്നും റെയ്‌ന ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com