ലണ്ടൻ: ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ മികച്ച സ്കോറുമായി ഇന്ത്യ. നാലാം നമ്പറിൽ ബാറ്റിങിനിറങ്ങിയ കെഎൽ രാഹുലും പിന്നീടെത്തിയ മുൻ നായകൻ എംഎസ് ധോണിയും സെഞ്ച്വറിയുമായി കളം നിറഞ്ഞു. ഇരുവരുടേയും മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സ് അടിച്ചെടുത്തു.
ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 102 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ ധോണിയും രാഹുലും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 164 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രാഹുല്‍ 99 പന്തില്‍ 12 ഫോറും നാല് സിക്‌സും സഹിതം 108 റണ്‍സ് നേടി. 78 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 113 റണ്‍സാണ് എംഎസ് ധോണി അടിച്ചെടുത്തത്. ഏഴു റണ്‍സോടെ ദിനേഷ് കാര്‍ത്തിക്കും 11 റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒരു റണ്ണെടുത്ത ശിഖര്‍ ധവാന്‍ ആദ്യം ക്രീസ് വിട്ടു. 19 റണ്‍സെടുത്ത് രോഹിത് ശര്‍മ്മയും പുറത്തായി. വിജയ് ശങ്കറിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. ഏഴ് പന്തില്‍ രണ്ട് റണ്‍സായിരുന്നു വിജയ് ശങ്കറിന്റെ സമ്പാദ്യം. വിരാട് ഹ്‌ലി 46 പന്തില്‍ 47 റണ്‍സ് എടുത്തു. അഞ്ച് ഫോറിന്റെ അകമ്പടിയോടെയായിരുന്നു ഇത്.
രാഹുലിനെ പുറത്താക്കി സാബിര്‍ റഹ്മാനാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. 44ാം ഓവറിലായിരുന്നു രാഹുല്‍ ക്രീസ് വിട്ടത്. അവസാന ഓവറുകളില്‍ കൂറ്റന്‍ അടിക്ക് മുതിര്‍ന്ന ഹര്‍ദിക് പാണ്ഡ്യ 11 പന്തില്‍ 21 റണ്‍സുമായി പുറത്തായി. രണ്ടു ഫോറും ഒരു സിക്‌സും ഹർദിക് പറത്തി.
ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ വമ്പന്‍ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ബാറ്റിങ് നിരയ്ക്ക് വേണ്ടത്ര മികവ് പുലർത്താൻ സാധിച്ചിരുന്നില്ല. ഇത്തവണ പക്ഷേ ബാറ്റ്സ്മാൻമാർ മികവ് പുലർത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ