ലണ്ടന്‍: സ്വന്തം നാട്ടില്‍ അരങ്ങേറാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ കിരീട സാധ്യത ഏറ്റവും കൂടുതല്‍ കല്‍പ്പിക്കപ്പെടുന്നത് ഇംഗ്ലണ്ടിനാണ്. സമീപ കാലത്ത് പരിമിത ഓവര്‍ ക്രിക്കറ്റില്‍ അവര്‍ നടത്തുന്ന മികവാണ് ഇംഗ്ലണ്ടിനെ സാധ്യതാ പട്ടികയിൽ മുന്നിൽ നിർത്തുന്നത്. വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാന്‍മാരുടെ സാന്നിധ്യമാണ് അവരുടെ മുന്നേറ്റത്തില്‍ നിര്‍ണായകമാകുന്നത്.
ലോകകപ്പ് കളിക്കാനിറങ്ങുന്ന പത്ത് ടീമുകളുടേയും കണക്കെടുത്താല്‍ ഏറ്റവും മികച്ച ഓപണിങ് നിരയാണ് ഇംഗ്ലണ്ടിന്റേത്. ഓപണര്‍മാരായ ജോണി ബെയര്‍സ്‌റ്റേയും ജാസന്‍ റോയിയും വര്‍ത്തമാന ക്രിക്കറ്റില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് സ്വന്തമായുള്ള ഓപണര്‍മാരാണ്.
1000 റണ്‍സില്‍ കൂടുതല്‍ അടിച്ചെടുത്തിട്ടുള്ള ഓപണര്‍മാരില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക്‌റേറ്റുള്ള താരമെന്ന റെക്കോര്‍ഡ് ബെയര്‍സ്‌റ്റോയ്ക്ക് സ്വന്തമാണ്. 115.44 ആണ് ബെയര്‍സ്‌റ്റോയുടെ സ്‌ട്രൈക്ക് റേറ്റ്. രണ്ടാം സ്ഥാനത്ത് വരുന്നതാകട്ടെ ജാസന്‍ റോയിയാണ്. താരത്തിന്റേത് 106.29ആണ്.
ഇന്ത്യന്‍ ഇതിഹാസം സാക്ഷാല്‍ വീരേന്ദര്‍ സെവാഗിനെ പിന്തള്ളിയാണ് ഇരുവരും ഒന്നും രണ്ടും സ്ഥാനത്തുള്ളത്. 104.72 സ്‌ട്രൈക്ക് റേറ്റുമായി സെവാഗ് മൂന്നാമതും 102.74 സ്‌ട്രൈക്ക് റേറ്റുമായി ബ്രണ്ടന്‍ മെക്കല്ലം നാലാമതും നില്‍ക്കുന്നു. 102.32 സ്‌ട്രൈക്കറ്റ് റേറ്റുമായി ജസി റൈഡര്‍, 101.66 സ്്‌ട്രൈക്ക് റേറ്റുമായി ഷാഹീദ് അഫ്രീദി, 98.14 സ്‌ട്രൈക്ക് റേറ്റുമായി ഫഖര്‍ സമാന്‍ എന്നിവരാണ് ശേഷിക്കുന്ന സ്ഥാനത്തുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ