വാർസോ: ഒറ്റ കളിയിൽ ഒൻപത് ഗോളുകൾ നേടി കൗമാര താരം. ആദ്യ പകുതിയിൽ നാല് ഗോളുകളും രണ്ടാം പകുതിയിൽ അഞ്ചു ഗോളുകളുമായി താരം കളം നിറഞ്ഞപ്പോൾ ടീമിന്റെ വിജയം 12-0ത്തിന്.
ഫിഫ അണ്ടർ 20 ലോകകപ്പിലാണ് ഗോളടിയിൽ പുതിയ റെക്കോർഡിട്ട് നോർവേയുടെ എർലിങ് ബ്രോട്ട് ഹാളണ്ട് ചരിത്രമെഴുതിയത്. ഹോണ്ടുറാസിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് നോർവെയ്ക്കായി താരം ഒൻപത് ഗോളുകൾ നേടിയത്. ഒരു അണ്ടർ 20 ലോകകപ്പ് മത്സരത്തിൽ ഒരു താരം നേടുന്ന ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡും ഈ മത്സരത്തിൽ നോർവേ താരം സ്വന്തമാക്കി.
ലീഡ്സിന്റേയും, മാഞ്ചസ്റ്റർ സിറ്റിയുടേയും മുൻ താരമായ ആൽഫ് ഹാളണ്ടിന്റെ മകനാണ് ബ്രോട്ട് ഹാളണ്ട്. ഹോണ്ടുറാസിനെതിരായ മത്സരത്തിന്റെ ഏഴാം മിനുട്ടിലായിരുന്നു ഹാളണ്ട് തന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് 20, 36, 43 മിനുട്ടുകളിലും താരം ഗോൾ വല കുലുക്കി.
മത്സരത്തിന്റെ ആദ്യ പകുതിക്ക് പിരിയുമ്പോൾ ഹാളണ്ടിന്റെ അക്കൗണ്ടിൽ നാല് ഗോളുകൾ ഉണ്ടായിരുന്നു. ആദ്യ പകുതിയിൽ നിർത്തിയിടത്ത് നിന്ന് രണ്ടാം പകുതി ആരംഭിച്ച താരം അഞ്ച് ഗോളുകൾ കൂടി ഹോണ്ടുറാസ് വലയിലെത്തിച്ച് ചരിത്രത്തിൽ തന്റെ പേരും എഴുതി ചേർക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ