ലണ്ടൻ: ലണ്ടൻ: ലോകകപ്പിലെ രണ്ടാം പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെതിരെ പാക്കിസ്ഥാൻ തകരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ പാക്കിസ്ഥാൻ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിലാണ്. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു.
തുടക്കത്തിൽ തന്നെ ഓപണർ ഇമാം ഉൾ ഹഖ് രണ്ട് റൺസുമായി മടങ്ങി. പിന്നാലെയെത്തിയ ബാബർ അസം മറ്റൊരു ഓപണർ ഫഖർ സമാന് പിന്തുണ നൽകിയതോടെ പാക്കിസ്ഥാൻ ട്രാക്കിലായെന്ന് തോന്നിപ്പിച്ചു. എന്നാൽ ആന്ദ്രെ റസ്സൽ ബൗളിങിനെത്തിയതോടെ പാക്കിസ്ഥാന്റെ ബാറ്റിങും ആടിയുലഞ്ഞു. 16 പന്തിൽ 22 റൺസെടുത്ത ഫഖർ സമാനെ റസ്സൽ ക്ലീൻ ബൗൾഡാക്കി. പിന്നാലെയെത്തിയ ഹാരിസ് സൊഹൈലിനേയും റസ്സൽ പുറത്താക്കി. എട്ട് റൺസായിരുന്നു ഹാരിസിന്റെ സമ്പാദ്യം. കരുതലോടെ മുന്നേറിയ ബാബർ അസമിനെ ഓഷെയ്ൻ തോമസ് വിക്കറ്റ് കീപ്പർ ഷായ് ഹോപിന്റെ കൈകളിലെത്തിച്ചു.
ആദ്യ രണ്ട് ഓവറിൽ 20 റൺസ് വഴങ്ങിയ ക്യാപ്റ്റൻ ജാസൻ ഹോൾഡർ മൂന്നാം ഓവർ എറിയാനെത്തി ആ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി പാക്കിസ്ഥാനെ ഞെട്ടിച്ചു. എട്ട് റൺസെടുത്ത പാക് നായകൻ സർഫ്രാസ് അഹമ്മദിനെയും ഒരു റൺസെടുത്ത ഇമദ് വാസിമിനെയുമാണ് ഹോൾഡർ കൂടാരം കയറ്റിയത്. ഷദബ് ഖാൻ നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തേക്കുള്ള വഴി കണ്ടു. ഒഷെയ്ൻ തോമസിനാണ് വിക്കറ്റ്. പിന്നാലെ വന്ന ഹസൻ അലിയെ ഹോൾഡർ ക്രിസ് ഗെയിലിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് പിടിച്ചുനിൽക്കാൻ ശ്രമം നടത്തിയിരുന്ന മുഹമ്മദ് ഹഫീസിനെ ഒഷെയ്ൻ തോമസ് പുറത്താക്കി. 16 റൺസായിരുന്നു താരം എടുത്തത്.
ഹോൾഡർ, ഒഷെയ്ൻ തോമസ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ റസ്സൽ രണ്ട് വീതം വിക്കറ്റുകളും കോട്രെൽ ഒരു വിക്കറ്റും വീഴ്ത്തി.
പരിക്കില്‍ നിന്നും പൂര്‍ണമുക്തരാകാത്തതിനെ തുടര്‍ന്ന് എവിന്‍ ലൂയിസ്, ഷാനോണ്‍ ഗബ്രിയേല്‍ എന്നിവരെ വിന്‍ഡീസ് ഒഴിവാക്കി. കെമര്‍ റോച്, ഫാബിയന്‍ അലന്‍ എന്നിവരെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാന്‍ ആസിഫ് അലി, ഷോയബ് മാലിക്, ഷഹീന്‍ അഫ്രിദി, മൊഹമ്മദ് ഹസ്‌നെയിന്‍ എന്നിവരെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കി.
വെസ്റ്റിന്‍ഡീസ് ടീം : ക്രിസ് ഗെയ്ല്‍, ഷായി ഹോപ്പ്, ഡാരെന്‍ ബ്രാവോ, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പൂരന്‍, ആന്‍ഡ്രൂ റസ്സല്‍, ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത് വെയ്റ്റ്, ആഷ്‌ലി നഴ്‌സ്, ഷെല്‍ഡണ്‍ കോട്ട്‌റെല്‍, ഒഷെന്‍ തോമസ്.
പാക് ടീം : ഇമാം ഉല്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം, ഹാരിസ് സൊഹൈല്‍, മുഹമ്മദ് ഹഫീസ്, സര്‍ഫറാസ് അഹമ്മദ്, ഇമാദ് വാസിം, ഷദാബ് ഖാന്‍, ഹസന്‍ അലി, വഹാബ് റിയാസ്, മൊഹമ്മദ് ആമിര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ