മിലാൻ: യുവന്റസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നിരാശയിലാണോ. എസി മിലാനെതിരായ മത്സരത്തിൽ ഗോളടിക്കാൻ കഴിയാതെ മൈതാനത്ത് ഉഴറിയപ്പോൾ പരിശീലകൻ മൗറീസിയോ സരി ക്രിസ്റ്റ്യാനോയെ പിൻവലിച്ചു. ഇത് താരത്തെ അങ്ങേയറ്റം നിരാശനാക്കി.
എസി മിലാനെതിരായ സീരി എ മത്സരത്തിന്റെ 55ാം മിനുട്ടിൽ മൈതാനത്തു നിന്ന് പിൻവലിച്ചതാണ് റൊണാൾഡോയെ ചൊടിപ്പിച്ചത്. പരിശീലകൻ മൗറീസിയോ സരിയുടെ തീരുമാനത്തിൽ പരസ്യമായി നീരസം പ്രകടിപ്പിച്ചായിരുന്നു പോർച്ചുഗൽ താരം കളം വിട്ടത്. യുവന്റസിന്റെ കളി പൂർത്തിയാകും മുമ്പ് റൊണാൾഡോ സ്‌റ്റേഡിയം വിടുകയും ചെയ്തു.
കളിയിൽ റൊണാൾഡോയ്‌ക്ക് പകരമെത്തിയ പൗലോ ഡിബാലയുടെ ഗോളിൽ യുവന്റസ് മത്സരം ജയിച്ചു. ചാമ്പ്യൻസ് ലീഗിൽ ലൊകോമോടീവ് മോസ്‌കോയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലും സരി റൊണാൾഡോയെ കളിക്കിടെ പിൻവലിച്ചിരുന്നു. അന്നും താരം പരിശീലകനോട് നീരസം പ്രകടിപ്പിച്ചിരുന്നു.
റൊണാൾഡോയുടെ കാൽമുട്ട് പരുക്ക് ഭീഷണിയിലാണ്. കളിക്കിടെ പുറത്തു പോകുമ്പോൾ ഏത് താരത്തിനും വിഷമം ഉണ്ടാകും. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും സരി പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ