റിയാദ്: കഴിഞ്ഞ ദിവസം നടന്ന സൗഹൃദ ഫുട്ബോൾ പോരാട്ടത്തിൽ അർജന്റീന മറുപടിയില്ലാത്ത ഒറ്റ ഗോളിന് ബ്രസീലിനെ കീഴടക്കിയിരുന്നു. ലയണൽ മെസിയുടെ ഗോളിലാണ് അർജന്റീന വിജയം പിടിച്ചത്. മത്സരത്തിന് ശേഷം വിവാദങ്ങളും തല പൊക്കിയിരുന്നു.
ഇപ്പോഴിതാ മെസിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീൽ ക്യാപ്റ്റൻ തിയാഗോ സിൽവ. മെസി റഫറിമാരെ സ്വാധീനിക്കാൻ കളിയിൽ നിരന്തരം ശ്രമിക്കുകയാണെന്നും മൈതാനത്ത് കൂടുതൽ ബഹുമാനത്തോടെ പെരുമാറാൻ മെസി തയ്യാറാകണമെന്നും സിൽവ തുറന്നടിച്ചു.
മെസി എപ്പോഴും കളിയുടെ നിയന്ത്രണം കൈയിലാക്കാൻ ശ്രമിക്കും, അപകടകരമായ സ്ഥലങ്ങളിൽ ഫ്രീ കിക്കുകൾ നേടാൻ റഫറിമാരെ മെസി സ്വാധീനിക്കും. സ്‌പെയിനിലെ പല കളിക്കാരോടും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോഴും അവരും ഇതേ അഭിപ്രായമാണ് പങ്കുവച്ചത് സിൽവ ചൂണ്ടിക്കാട്ടി.
ബ്രസീൽ പരിശീലകൻ ടിറ്റെക്കെതിരെ മെസി മോശം വാക്ക് ഉപയോഗിച്ചതിനെയും സിൽവ രൂക്ഷമായി വിമർശിച്ചു. വിദ്യാഭ്യാസം പ്രധാനമാണ് എന്നാണ് ഈ വിഷയത്തിൽ സിൽവ പ്രതികരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ