അവഗണന 'സ്‌മൈലി'യില്‍ ഒതുക്കി സഞ്ജു ; പൊരുള്‍ തേടി ആരാധകര്‍, പ്രതിഷേധം ;പരീക്ഷിക്കുന്നത് താരത്തിന്റെ ഹൃദയത്തെയോ എന്ന് തരൂര്‍

സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞതിനെതിരെ പ്രതിഷേധം രൂക്ഷം, വിമര്‍ശനവുമായി പ്രമുഖര്‍ രംഗത്തെത്തി
അവഗണന 'സ്‌മൈലി'യില്‍ ഒതുക്കി സഞ്ജു ; പൊരുള്‍ തേടി ആരാധകര്‍, പ്രതിഷേധം ;പരീക്ഷിക്കുന്നത് താരത്തിന്റെ ഹൃദയത്തെയോ എന്ന് തരൂര്‍


തിരുവനന്തപുരം : ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിപ്പിക്കാതിരുന്ന സഞ്ജു സാംസണിനെ, വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ പ്രതിഷേധം രൂക്ഷം. നിരന്തരം മോശം പ്രകടനം തുടരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ്, ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുന്ന സഞ്ജുവിനെ വീണ്ടും തഴഞ്ഞത്. ഇതിനെതിരെയാണ് ആരാധകരുടെ പ്രതിഷേധം.

സീനിയര്‍ ടീമില്‍ നിന്നും തഴഞ്ഞതിനോട്, സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിന്റെ പ്രതികരണം സ്‌മൈലിയില്‍ ഒതുങ്ങി. ഒരു ഇമോജി മാത്രം പോസ്റ്റ് ചെയ്ത് സഞ്ജു ഫെയ്സ്ബുക്കിലിട്ട പ്രതികരണത്തിന് ഇതുവരെ എണ്ണായിരത്തിലധികം പ്രതികരണങ്ങളാണ് ലഭിച്ചത്. ആയിരത്തി അഞ്ഞൂറോളം കമന്റും നാനൂറിലേറെ ഷെയറും ഈ പോസ്റ്റിനു ലഭിച്ചത്.  ക്രിക്കറ്റ് ആരാധകരിൽനിന്ന് സഞ്ജുവിനെ പിന്തുണച്ചും ബിസിസിഐയെ രൂക്ഷമായി വിമർശിച്ചും കടുത്ത പ്രതികരണമാണ് ഉയരുന്നത്. നോർത്ത് ഇന്ത്യൻ ലോബിയുടെ ‘കളി’യാണ് സഞ്ജു ഉൾപ്പെടെയുള്ള താരങ്ങളുടെ ദേശീയ ടീം പ്രവേശനത്തിന് വിലങ്ങുതടിയെന്ന് അവർ ആരോപിക്കുന്നു.

ടീമിൽ ഉൾപ്പെടുത്തിയശേഷം ഒരു തവണപോലും കളത്തിലിറങ്ങാൻ അവസരം നൽകാതെ സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞതിനെതിരെ വിമർശനവുമായി പ്രമുഖരും രം​ഗത്തെത്തി. കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ, ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ തുടങ്ങിയവരാണ് സഞ്ജുവിനെ പിന്തുണച്ചു രംഗത്തെത്തിയത്. സെലക്ടർമാർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്താണോയെന്ന് ശശി തരൂർ എംപി ചോദിച്ചു.

‘ഒരു തവണപോലും അവസരം കിട്ടാതെ സഞ്ജു ടീമിൽനിന്ന് തഴയപ്പെട്ടതിൽ കടുത്ത നിരാശ തോന്നുന്നു. മൂന്നു ട്വന്റി20 മത്സരങ്ങളിലും സഞ്ജു സഹതാരങ്ങൾക്കായി വെള്ളം ചുമന്നു. പിന്നാലെ ടീമിനു പുറത്തുമായി. അവർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്തോ?’ തരൂർ കുറിച്ചു.

ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെയുടെ ട്വീറ്റ് ഇങ്ങനെയാണ് : ‘സഞ്ജുവിനെ സംബന്ധിച്ച് കഠിനമായ തീരുമാനം. എങ്കിലും ടീമിനൊപ്പം എല്ലായിടത്തും സഞ്ചരിക്കുന്നതിനേക്കാൾ കളത്തിലിറങ്ങി കളിക്കുന്നതായിരിക്കും അദ്ദേഹത്തിനു നല്ലതെന്ന് തോന്നുന്നു. ഒരിക്കൽക്കൂടി ഋഷഭ് പന്തിൽ സിലക്ടർമാർ കടുത്ത വിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തവണ ടീം അദ്ദേഹത്തിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കും.’ – ഭോഗ്‍ലെ ട്വീറ്റ് ചെയ്തു.

പ്രശസ്ത സംഘാടകനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുൻ ടീം ഡയറക്ടറുമായ ജോയ് ഭട്ടാചാര്യയും സഞ്ജുവിനെ തഴഞ്ഞതിനെ രൂക്ഷമായി വിമർശിച്ചു. ‘വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണിന് ഇടമില്ല. ഒരിക്കൽപ്പോലും അവസരം നൽകാതെ എങ്ങനെയാണ് ഒരു താരത്തെ തഴയുക? ഒരു ക്രിക്കറ്റ് താരത്തിന്റെ ആത്മവിശ്വാസത്തെ അത് എപ്രകാരം ബാധിക്കുമെന്നാണ് നിങ്ങൾ (സെലക്ടർമാർ) കരുതുന്നത്?’ – ഭട്ടാചാര്യ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com