ആണ്‍കുട്ടിയായി ആള്‍മാറാട്ടം നടത്തി പരിശീലനം; ഇന്ത്യന്‍ ടീമിലേക്ക് വന്നത് ആ ഗതികേടും പിന്നിട്ട്‌

'പല അക്കാദമികളിലേക്ക് അവളെ കൊണ്ടുപോയെങ്കിലും ആരും പരിശീലിപ്പിക്കാന്‍ തയ്യാറായില്ല'
ആണ്‍കുട്ടിയായി ആള്‍മാറാട്ടം നടത്തി പരിശീലനം; ഇന്ത്യന്‍ ടീമിലേക്ക് വന്നത് ആ ഗതികേടും പിന്നിട്ട്‌

15 വയസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിച്ചു തന്നെ ഷഫലി വര്‍മ റെക്കോര്‍ഡ് തീര്‍ത്തിരുന്നു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യില്‍ 46 റണ്‍സ് അടിച്ചെടുത്ത് വരാന്‍ പോവുന്ന വെടിക്കെട്ടിന്റെ സൂചനയും ഷഫലി നല്‍കി. ഇപ്പോഴിതാ, ആണായി വേഷം കെട്ടി പരിശീലനം നേടേണ്ടി വന്ന അവസ്ഥയെ കുറിച്ച് പറയുകയാണ് താരത്തിന്റെ പിതാവ്.  

പെണ്‍കുട്ടിയാണ് എന്ന കാരണം ചൂണ്ടി അവളെ പരിശീലിപ്പിക്കാന്‍ അക്കാദമികള്‍ വിസമ്മതിച്ചതോടെ അവളുടെ മുടി വെട്ടിക്കളഞ്ഞ് പുരുഷന്മാരുടേത് പോലെ ആക്കുകയായിരുന്നു എന്നാണ് വെര്‍മ പറയുന്നത്. തുടക്കത്തില്‍ പല പ്രശ്‌നങ്ങളും നേരിട്ടു. പല അക്കാദമികളിലേക്ക് അവളെ കൊണ്ടുപോയെങ്കിലും ആരും പരിശീലിപ്പിക്കാന്‍ തയ്യാറായില്ല. പെണ്‍കുട്ടിയാണ് എന്നതാണ് അവരതിന് കാരണമായി പറഞ്ഞത്,, ഷഫലിയുടെ പിതാവ് പറയുന്നു.

ഷഫലിയുടെ മുടി വെട്ടി കളഞ്ഞും പേര് മാറ്റിയുമാണ് ഒരു ക്രിക്കറ്റ് അക്കാദമിയില്‍ അവളെ ചേര്‍ത്തത്. പിന്നെ ഏറെ നാള്‍ കഴിഞ്ഞപ്പോഴാണ് ക്രിക്കറ്റ് അക്കാദമിയിലുള്ളവര്‍ക്ക് സത്യാവസ്ഥ മനസിലായത്. റോഹ്തക്കില്‍ പെണ്‍കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ക്രിക്കറ്റ് അക്കാദമികള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇത്.

ഈ വര്‍ഷം ആദ്യം നടന്ന ട്വന്റി20 ചലഞ്ചില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെയാണ് ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യന്‍ ടീമിലേക്ക് ഷഫലിക്ക് വിളിയെത്തിയത്. മിതാലി രാജിന് പകരമായിരുന്നു ഷഫലിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. പെണ്‍കുട്ടിയെ ക്രിക്കറ്റ് കളിപ്പിക്കുന്നതിന്റെ പേരില്‍ പ്രദേശവാസികളെല്ലാം തങ്ങളെ കളിയാക്കിയിരുന്നതായും ഷഫലിയുടെ പിതാവ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com