മിന്നലടികളുമായി ഇന്ത്യന്‍ തന്ത്രം; വിജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് 395 റണ്‍സ്

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 395 റണ്‍സിന്റെ വിജയ ലക്ഷ്യം വച്ച് ഇന്ത്
മിന്നലടികളുമായി ഇന്ത്യന്‍ തന്ത്രം; വിജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് 395 റണ്‍സ്

വിശാഖപട്ടണം: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 395 റണ്‍സിന്റെ വിജയ ലക്ഷ്യം വച്ച് ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സെന്ന നിലയിലും ഡിക്ലയര്‍ ചെയ്താണ് ഇന്ത്യ 394 റണ്‍സിന്റെ ലീഡുമായി ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 395 റണ്‍സ് ലക്ഷ്യം വച്ചത്. ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 502 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്.  

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ടെസ്റ്റ് ഓപണറായുള്ള സ്ഥാനക്കയറ്റം ആഘോഷിച്ച ഹിറ്റ്മാന്‍ രോഹിത് ശര്‍മ രണ്ടാം ഇന്നിങ്‌സിലും ശതകം കുറിച്ച് മികവ് പുലര്‍ത്തിയതോടെയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സ്വന്തമായത്. ഓപണര്‍ മായങ്ക് അഗര്‍വാളിനെ തുടക്കത്തില്‍ തന്നെ നഷ്ടമായിട്ടും പിന്നീട് ഇറങ്ങിയവരെല്ലാം മികവ് പുലര്‍ത്തിയത് ഇന്ത്യക്ക് കരുത്തായി. മായങ്ക് ഏഴ് റണ്‍സില്‍ പുറത്തായി.  

149 പന്തുകള്‍ നേരിട്ട് പത്ത് ഫോറും ഏഴ് സിക്‌സും സഹിതം 127 റണ്‍സുമായാണ് രോഹിത് ക്രീസ് വിട്ടത്. ചേതേശ്വര്‍ പൂജാര (81) അര്‍ധ ശതകവുമായി രോഹിതിനെ പിന്തുണച്ചത് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായി മാറി.

നാലാം ദിനത്തില്‍ ക്ഷണത്തില്‍ റണ്‍സ് വാരി ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ മോശമല്ലാത്ത ലക്ഷ്യം വയ്ക്കുകയായിരുന്നു ഇന്ത്യന്‍ തന്ത്രം. അത് ഏതാണ്ട് വിജയിച്ചു. ജഡേജ മൂന്ന് സിക്‌സുകള്‍ സഹിതം 32 പന്തില്‍ 40 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 25 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 17 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 27 റണ്‍സുമായും പുറത്താകാതെ ക്രീസില്‍ തുടര്‍ന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. റബാഡ, ഫിലാന്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.  

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം കിട്ടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ നാല് റണ്‍സെന്ന നിലയിലാണ്. ഒരു റണ്ണുമായി മാര്‍ക്രം രണ്ട് റണ്ണുമായി എല്‍ഗാര്‍ എന്നിവരാണ് ക്രീസില്‍.

നേരത്തെ നാലാം ദിനം മത്സരം പുനഃരാരംഭിച്ചപ്പോള്‍ സെനുരന്‍ മുത്തുസാമി 12 റണ്‍സോടെയും കേശവ് മഹാരാജ് മൂന്ന് റണ്‍സോടെയും ക്രീസിലുണ്ടായിരുന്നു. 11 റണ്‍സ് ചേര്‍ക്കുമ്പോഴേയ്ക്കും മഹാരാജിനെ അശ്വിന്‍ പുറത്താക്കിയെങ്കിലും 10ാം വിക്കറ്റില്‍ കഗീസോ റബാഡയെ കൂട്ടുപിടിച്ച് മുത്തുസാമി നടത്തിയ പോരാട്ടമാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 431ല്‍ എത്തിച്ചത്. മഹാരാജ് 31 പന്തില്‍ ഒരു ഫോര്‍ സഹിതം ഒന്‍പത് റണ്‍സെടുത്തു. സാമാന്യം നീണ്ട കൂട്ടുകെട്ടിനൊടുവില്‍ റബാഡയെയും പുറത്താക്കി അശ്വിനാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന് തിരശീലയിട്ടത്.

റബാഡ 17 പന്തില്‍ മൂന്ന് ഫോര്‍ സഹിതം 15 റണ്‍സെടുത്തു. മുത്തുസാമി 106 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 33 റണ്‍സുമായി പുറത്താകാതെ നിന്നു. പത്താം വിക്കറ്റില്‍ മുത്തുസ്വാമി- റബാഡ സഖ്യം 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

കരിയറിലെ 27ാം അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച അശ്വിന്‍ തന്നെയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. മത്സരത്തിലാകെ 46.2 ഓവര്‍ ബൗള്‍ ചെയ്ത അശ്വിന്‍ 145 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റെടുത്ത് മികച്ച പിന്തുണ നല്‍കി. ഇഷാന്ത് ശര്‍മയ്ക്കാണ് ശേഷിച്ച വിക്കറ്റ്.

ഡീന്‍ എല്‍ഗാറും (160) ക്വിന്റന്‍ ഡി കോക്കും (111) പിച്ച് പിടിച്ചടക്കിയതോടെയാണ് ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം സന്ദര്‍ശകര്‍ എട്ടിന് 385 റണ്‍സ് എന്ന നിലയിലെത്തിയത്. രണ്ടാം ദിനം ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോഴും ആത്മവിശ്വാസത്തോടെ ബാറ്റു വീശിയ എല്‍ഗാര്‍ തന്നെയാണ് മൂന്നാം ദിനവും ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. ക്യാപ്റ്റന്‍ ഫാഫ്ഡുപ്ലെസിസിനൊപ്പവും (55) ഡി കോക്കിനൊപ്പവും എല്‍ഗാര്‍ പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുകള്‍ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണില്‍ നിന്നു രക്ഷപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com